ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ദല്‍ഹി പാട്യാല ഹൗസ് കോടതി കുറ്റം ചുമത്തി.
കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കെജ്രിവാള് നല്കിയ ഹര്‍ജി തള്ളിയ കോടതി വിചാരണ നേരിടണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നേതാക്കളായ അശുതോഷ്, കുമാര്‍ ബിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ചദ്ദ, ദീപക് ബൈജാല്‍ എന്നിവരും കെജ്രിവാളിനൊപ്പം വിചാരണ നേരിടണം. അടുത്ത മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന കെജ്രിവാളിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണ് കോടതി നടപടി.
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ടായിരുന്ന കാലത്ത് ജയ്റ്റ്ലി അഴിമതി നടത്തിയെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. പത്രസമ്മേളനത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതായി ജയ്റ്റ്ലി പരാതിയില്‍ ചൂണ്ടിക്കാട്ടി.
പത്ത് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് സിവില്‍ മാനനഷ്ടക്കേസും ജയ്റ്റ്ലി നല്‍കിയിട്ടുണ്ട്. ജയ്റ്റ്ലി ഹാജരാകാതിരുന്നത് സംബന്ധിച്ച് ഇരുവിഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ കോടതി നടപടി ആരംഭിച്ചയുടന്‍ ശക്തമായ വാക്പോര് നടന്നു. ഒരുഘട്ടത്തില്‍ അഭിഭാഷകരോട് കോടതിക്ക് പുറത്ത് പോകണമെന്ന് മജിസ്ട്രേറ്റിന് നിര്‍ദ്ദേശിക്കേണ്ട സ്ഥിതിയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: