മാര്‍ക്സിസ്റ്റ് ജനതയുടെ ആത്മാവിഷ്കാരമായി രംഗത്തുവന്ന കൈരളി ചാനല്‍ സ്ലോട്ട് വാടകയ്ക്ക് കൊടുത്ത് സുവിശേഷവേല നടത്താറുണ്ട്. പുറത്ത് പുരോഗമനവും വിപ്ലവവും യുക്തിവാദവുമൊക്കെ വിളമ്പാറുണ്ടെങ്കിലും മാര്‍ക്കറ്റിങ് സിദ്ധാന്തങ്ങളെ കൂട്ടുപിടിച്ച് താരുവും തങ്കുവും മുല്ലക്കര ദേവസ്യയുമൊക്കെ ബാധയൊഴിപ്പിക്കലും രോഗശാന്തിശുശ്രൂഷയുമൊക്കെ നടത്തി പാര്‍ട്ടി ചാനലിന് പണമുണ്ടാക്കിക്കൊടുക്കുന്നത് പാര്‍ട്ടിയും അംഗീകരിച്ചിട്ടുള്ളതാണ്.
എന്നാല്‍ പുതിയ വര്‍ത്തമാനം മാര്‍ക്സിസ്റ്റ് മഠാധിപന് കര്‍ദിനാള്‍ പിണറായി വിജയന്റെ സ്വന്തം കുഞ്ഞാടായ പുണ്യാളന് ബ്രിട്ടാസിന് ദൈവവിളി ഉണ്ടാവുകയും അദ്ദേഹം സുവിശേഷവേലയ്ക്കിറങ്ങുകയും ചെയ്യുന്നു എന്നതാണ്. കയ്യിലിരുപ്പ് കൊണ്ട് ബ്രണ്ണന്‍ വിജയനില്‍ തുടങ്ങി ബ്രിട്ടാസ് വിജയന് വരെ പല പേരുകളാണ് പിണറായിക്ക് മലയാളികള്‍ ഇപ്പോള്‍ കല്പിച്ചുനല്കിയിരിക്കുന്നത്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് മതഭരണകൂടം സ്ഥാപിക്കാന്‍ കച്ച കെട്ടിയിറങ്ങിയ പിണറായിയെ വഴിതെറ്റിച്ച് കുരിശുമുത്തിക്കാനെത്തിയ സാത്താനായാണ് ഇപ്പോള്‍ ബ്രിട്ടാസ് പുണ്യാളനെ പാര്‍ട്ടിയില്‍ ചിലരെങ്കിലും കരുതുന്നത്. കോട്ടയത്ത് പാര്‍ട്ടി സംഘടിപ്പിച്ച മതേതര മഹാസമ്മേളനത്തില്‍ തങ്കു ബ്രദര്‍ പിണറായിക്കൊപ്പം അണിനിരന്നതിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ പ്രധാനി ചാനലിലെ ഈ ദൈവവേലക്കാരനായിരുന്നു.
ചാനലില്‍ ബ്രിട്ടാസ് സ്വന്തം നിലയില്‍ നടത്തിപ്പോരുന്ന പൂവാലന് കവലയിലൂടെയാണ് അദ്ദേഹത്തിന്റെ ദൈവപ്രഘോഷണം. ജോണ്‍ ബ്രിട്ടാസ് ജങ്ഷന് എന്ന് അദ്ദേഹവും പൂവാലന് കവലയെന്ന് പ്രേക്ഷകരും വിളിക്കുന്ന ആ പരിപാടിയെക്കുറിച്ച് പൊതുജനത്തിന്റെ ഇംപ്രഷന്‍ ‘ഒരു പഞ്ചാരയടി പ്രോഗ്രാം’ എന്നതിനപ്പുറം ഇത്രകാലം വന്നിരുന്നുമില്ല. സ്വന്തം ചാനലില്‍ സ്വന്തം പേരില്‍ ഒരു ജംഗ്ഷന് തന്നെ സ്ഥാപിച്ച് അവിടുത്തെ പൂവാലനായി സ്ഥിരം കുറ്റിയടിച്ചിരിപ്പായത് മാര്‍ക്കറ്റിങ് മുന്നില്‍ കണ്ടായിരുന്നുവത്രെ. ആരെ മുന്നില്‍ വിളിച്ചിരുത്തിയായാലും പഴയകാലത്തെ പ്രേമം, സെക്സ് തുടങ്ങിയ ഇക്കിളി വര്‍ത്തമാനങ്ങളിലാണ് താല്പര്യം. അത് പറയുന്നതിലും കേള്‍ക്കുന്നതിലും ഒരു സുഖം. വയസ് അറുപത്തെട്ട് കഴിഞ്ഞ സിനിമാ നടി ഷീലയെ പോലും ഇദ്ദേഹം ഇമ്മാതിരി ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ഓര്‍ക്കണം.
അത്തരം ഉഡായിപ്പ് എപ്പിസോഡുകളിലൊന്നിലാണ് ബ്രിട്ടാസ് പുണ്യാളന് കേരളത്തിന്റെ മൊത്തം പൈതൃകം ക്രിസ്ത്യാനിയുടേതാണെന്ന് ഒറ്റയടിക്ക് സമര്ത്ഥിച്ചുകളഞ്ഞത്. വിവരക്കേട് എന്ന് വകതിരിവുള്ള ക്രൈസ്തവരൊക്കെയും പുച്ഛിച്ചുതള്ളിയ ബ്രിട്ടാസിന്റെ ഈ കന്നംതിരിവ് പൊടുന്നനെ ഉണ്ടായ ഒന്നാണെന്ന് കരുതാന്‍ ന്യായമില്ല. മാര്‍ക്സിസ്റ്റ് കുപ്പായത്തില്‍ സുവിശേഷവേലയ്ക്ക് നിയോഗിക്കപ്പെട്ട മരിയന്‍ അലക്സാണ്ടര്‍ ബേബിയും തോമസ് ഐസക്കുമൊക്കെ കുറേയധികം കാലമായി പണിപ്പെട്ട് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു പുതിയ ചരിത്രത്തിന്റെ തിരനോട്ടമാണ് പുണ്യാളന് തന്റെ പരിപാടിക്കിടയില്‍ വെച്ചലക്കിയത്. നിര്‍ദോഷമെന്ന് പലരും ചിരിച്ചുതള്ളിയ ആ കമന്റടിക്ക് പക്ഷേ ഒരു എന്‍ട്രി പഞ്ചുണ്ടായിരുന്നു.
അങ്കമാലി ഡയറീസ് എന്ന സിനിമയുടെ നിര്‍മ്മാതാവ് വിജയബാബുവും സംവിധായകന് ലിജോജോസ് പല്ലിശ്ശേരിയുമായിരുന്നു ബ്രിട്ടാസിന്റെ പാണ്ഡിത്യത്തിന് ഇരകളായത്.
‘വിജയബാബുവിന് ഇക്കാര്യം അറിഞ്ഞു കൊള്ളണമെന്നില്ല, ലിജോ അറിഞ്ഞുകൊണ്ടായിരിക്കുകയുമില്ല’ എന്നു പറഞ്ഞുകൊണ്ടാണ് ബ്രിട്ടാസ് കേരളത്തിന്റെ പൈതൃകം ക്രൈസ്തവമാണെന്ന എമണ്ടന്‍ വിഡ്ഢിത്തത്തെ എഴുന്നെള്ളിച്ചത്. കേരളത്തിന് ഒരു ക്രൈസ്തവ ഫോക്കുണ്ടത്രെ. ഒന്ന്, രണ്ട് നൂറ്റാണ്ടിലാണ് ക്രിസ്തീയത കേരളത്തിലെത്തിയത്, എട്ടാം നൂറ്റാണ്ടിലാണ് ഇപ്പോള്‍ കാണുന്ന ഹിന്ദുയിസം കടന്നുവന്നത്. ഇതിനെക്കുറിച്ച് കാര്യമായി പഠിച്ചിട്ടുള്ളതുകൊണ്ടാണ് താന്‍ ഈ വെളിപാട് പുസ്തകം ഇങ്ങനെ തുറക്കുന്നത് എന്നൊരു ഏറ്റുപറച്ചിലുമുണ്ട് കൂട്ടത്തില്‍ പുണ്യാളന്റെ വകയായി.
ലിജോ ജോസ് പല്ലിശ്ശേരി ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ആമേന്‍. അതിനെക്കുറിച്ച് പറയുമ്പോള്‍ ബ്രിട്ടാസ് ഒരു പരുങ്ങലുമില്ലാതെ വിളിച്ചുപറയുന്നത് മുന്‍പേ പറക്കുന്ന പക്ഷികളെപ്പോലെ ഇനിയും പരുവപ്പെടാത്ത കേരളത്തിലാണ് ലിജോ ആ പടം ഇറക്കിയതെന്നാണ്. പിണറായിക്കര്ത്താവിന്റെ കുഞ്ഞാട് കുരിശിന്റെ വഴിയേ നീങ്ങുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ. കേരളത്തെ പരുവപ്പെടുത്താനുള്ള ദൈവവേലയിലാണ് അദ്ദേഹം എന്ന് സാരം. പാവം ലിജോ, ബ്രിട്ടാസ് തന്നെ പറയുംപോലെ ഒന്നും അറിഞ്ഞുകൊണ്ടാവണമെന്നില്ല. എന്നാല്‍ ഇതൊക്കെ ഇത്തരം സുവിശേഷകര്‍ കൊയ്ത്തിനും വിളവെടുപ്പിനുമുള്ള അവസരമാക്കും എന്ന് അറിയേണ്ടവര്‍ അറിഞ്ഞാല്‍ നല്ലത്.
അതിസാഹസികനാണ് ജോണ്‍ ബ്രിട്ടാസ്. ജെഎന്‍യു സന്തതി. അതും പോരാഞ്ഞ് ലോ അക്കാദമി ഫെയിം ലക്ഷ്മിനായരുടെ കോളജില്‍ ഈവനിങ് ക്ലാസിനുപോയി നിയമബിരുദം കൈക്കലാക്കിയവന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇംഗ്ലീഷും ഹിന്ദിയും മലയാളത്തിലാക്കി പറഞ്ഞുകൊടുക്കാന്‍ നിയോഗിക്കപ്പെട്ട ദ്വിഭാഷി. അതിനെല്ലാം പുറമേ വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിന്റെ ചീട്ട് കീറാന്‍ അമേരിക്കയിലേക്ക് പറന്നവന്. അന്ന് ന്യൂയോര്‍ക്കില്‍ ബ്രിട്ടാസിന് മാത്രമായി പ്രത്യേക അഭിമുഖം നല്കാന് സാക്ഷാല്‍ ഗെയ്ല് ട്രെഡ്വെല് ഹവായ് ദ്വീപില്‍ നിന്ന് പന്ത്രണ്ട് മണിക്കൂര്‍ പറന്നെത്തി. അഭിമുഖം കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂര്‍ പറന്ന് ഗെയ്ല് ഹവായ് ദ്വീപിലേക്ക് മടങ്ങി. ലോകം സന്ധ്യനാമം ചൊല്ലുന്ന നേരത്ത് യുക്തിവാദി ബുദ്ധിജീവികളെ വട്ടമിരുത്തി ചീട്ടുകീറല്‍ച്ചടങ്ങിന് കര്മ്മിയായവനാണ് ബ്രിട്ടാസ്.
ഗെയ്ലിന്റെ മൊഴികളില്‍ മനം കുളിര്‍ത്ത് രോമാഞ്ചമണിഞ്ഞുനിന്ന ബ്രിട്ടാസിനെ പിന്നെ പലപ്പോഴും ആസ്വാദകര്‍ അന്വേഷിച്ചു. മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും സകലലോകവിപത്തുകളില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ചാലക്കുടിക്കടുത്ത് മുരിങ്ങൂരിലും പോട്ടയിലും സ്ഥാപിക്കപ്പെട്ട മഹത് ദിവ്യകേന്ദ്രങ്ങളെക്കുറിച്ച് കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലും വെളിപ്പെടുത്തലും വന്നപ്പോള്‍ ബ്രിട്ടാസെവിടെ എന്ന് ആളുകള്‍ വിളിച്ചു ചോദിച്ചിരുന്നു. ദുരൂഹമായ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നുവേണ്ട സകലമാന വൃത്തികേടുകളുടെയും ഇരിപ്പിടമാണെന്ന് വിന്‍സെന്റ് എം. പോള്‍ റിപ്പോര്‍ട്ട് നല്കിയ ധ്യാനകേന്ദ്രങ്ങള്‍ സമാധാനത്തിന്റെ വെണ്‍പിറാവുകള്‍ പാറിപ്പറക്കുന്ന ഇടമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബ്രിട്ടാസിന്റെ ദൈവം പിണറായിക്കര്ത്താവാണ്.
കൊട്ടിയൂരിലെ റോബിനച്ചന് പള്ളിമേടയില്‍ ഒരു പാവം പെണ്‍കൊച്ചിനെ പീഡിപ്പിച്ച് കടന്നപ്പോഴും ആരാധകരുടെ ആദ്യത്തെ ആവശ്യം ബ്രിട്ടാസിനെ വിളിക്കൂ എന്നായിരുന്നു. അച്ചന് ഒരു കൊച്ചിന്റെ അച്ഛനായിട്ടും ബ്രിട്ടാസിനെ ആ വഴിക്ക് കണ്ടില്ല. സ്ത്രീകളുടെ കുമ്പസാരം കന്യാസ്ത്രീകള്‍ കേട്ടാല്‍ മതിയെന്ന ആവശ്യവുമായി കൊച്ചിയില്‍ ക്രൈസ്തവ വനിതകള്‍ പ്രകടനം നടത്തിയപ്പോഴും ബ്രിട്ടാസ് ഒളിവിലായിരുന്നു. ട്രെഡ് വെല്ലിന്റെ കള്ളക്കഥ വിറ്റ് കാശാക്കുക എന്ന ചാനല്‍ ബിസിനസ് ഹെഡിന്റെ കുത്സിത താല്പര്യം മാത്രമായിരുന്നില്ല അന്ന് ബ്രിട്ടാസിനുണ്ടായിരുന്നത് എന്ന് ഇന്ന് വ്യക്തമാണ്.
കേരളത്തെ പരുവപ്പെടുത്താന്‍ അത്തരം ചീട്ടുകീറലുകള് അനിവാര്യമാണെന്ന തികച്ചും വര്‍ഗീയമായ ഒരു മനോഭാവമുണ്ട് അതിനുപിന്നില്‍. കൊച്ചിന് ബിനാലെയ്ക്കും മുസിരിസ് ഖനനത്തിനുമൊക്കെ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കുന്നതിന് പിന്നിലുള്ള താല്പര്യം കേരളത്തിന് പുതിയ പൈതൃകം തരപ്പെടുത്തിയെടുക്കുക എന്നതാണ്. മുസിരിസില്‍ കുഴിച്ചുകുഴിച്ചുചെല്ലുമ്പോള് കിട്ടാവുന്ന ഒരു കല്‍ക്കുരിശില്‍ തൂങ്ങിനില്പാണ് ബ്രിട്ടാസ് കൊച്ചുവര്‍ത്തമാനത്തിനിടയില്‍ തട്ടിവിട്ട കേരളത്തിന്റെ ആദിമപാരമ്പര്യമെന്ന് ഓര്‍ത്തുകൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: