കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും മന്ത്രിക്കും പരാതി നല്കിയ വിദ്യാര്‍ത്ഥിനികളെ പോലീസ് ചമഞ്ഞെത്തിയ ആള് ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് എത്തിയ ആള് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി. കഴിഞ്ഞ 7 ന് രാവിലെ 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. അധ്യാപകന് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന് പറഞ്ഞാണ് ഒരാള്‍ മാങ്ങാട്ടുപറമ്പിലെ കാമ്പസ്സില്‍ എത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കാനിടയായ സംഭവത്തെക്കുറിച്ചായിരുന്നു ഇയാളുടെ ചോദ്യങ്ങള്‍. എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഗണിതശാസ്ത്ര വിഭാഗം മേധാവിക്ക് തന്നെ പരാതി നല്‍കിയില്ലെന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് ചോദിച്ചുവത്രെ. പീഡനം നടത്തിയ ആള്‍ക്ക് തന്നെ എന്തിന് പരാതി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ രോഷാകുലനാവുകയും പെരുമാറ്റരീതിയില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥിനികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഇയാള്‍ അതിന് തയ്യാറാവാതിരിക്കുകയുമായിരുന്നു. ഒടുവില്‍ ഈ കേസില്‍ ഗണിതശാസ്ത്രവിഭാഗം മേധാവി മാത്രമേ വിജയിക്കുകയുള്ളൂ എന്നും നിങ്ങളുടെ കാര്യം കട്ടപ്പൊകയാകുമെന്നും പറഞ്ഞാണ് ഇയാള്‍ സ്ഥലം വിട്ടത്. തങ്ങളുടെ രക്ഷിതാക്കളെക്കുറിച്ചും വീടിനെക്കുറിച്ചും വിശദമായി ചോദിച്ചറിയുകയും ഭീഷണി മുഴക്കുകയും ചെയ്തത് ഭയപ്പാടോടെയാണ് കാണുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ക്ലാസ് നടക്കുന്ന സമയത്ത് പോലീസുകാരനെന്ന് പറഞ്ഞെത്തിയ വ്യക്തിക്ക് കാമ്പസ്സില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയ ആളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ഇരയാവുമെന്നും ഭയന്നാണ് സംഭവം നടന്നയുടന്‍ പരാതി നല്‍കാതിരുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. അധ്യാപകനെതിരെ ഉന്നതകേന്ദ്രങ്ങളില്‍ പരാതി നല്‍കിയതിന് ശേഷം തങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും സ്വാധീനമുള്ള ചില ശക്തികള്‍ തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഗണിതശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് വകുപ്പ് മേധാവി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: