കണ്ണൂര്‍: അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ രക്ഷിതാക്കളും വരുന്ന അധ്യയനവര്‍ഷത്തില്‍ തങ്ങളുടെ മക്കളെ സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളിലേക്കയക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിക്കും ഇത് അനിവാര്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ബഹുസ്വരതയിലൂന്നിയതും കുട്ടികളുടെ എല്ലാ കഴിവുകളുടെയും പ്രകാശനത്തിന് അവസരമൊരുക്കുന്നതുമായ പാഠ്യപദ്ധതിയാണ് പൊതുവിദ്യാലയങ്ങളിലേത്. ഇക്കാര്യം അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. തങ്ങളുടെ മക്കളെ പൊതുവിദ്യാലയങ്ങളിലേക്കയച്ച് സര്‍ക്കാര്‍-എയിഡഡ് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന തിരികെ തിരുമുറ്റത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കുന്നതിന് ശക്തമായ ക്യാംപയിന് സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന് പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, പി ജാനകി, ഡി.ഡി.ഇ എം ബാബുരാജന്, ഉബൈദുല്ല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മന്ത്രിമാരായ കെ.കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ രക്ഷാധികാരികളും ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും ഉപരക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനുമായുള്ള ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതിക്ക് യോഗം രൂപം നല്കി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ എം.ബാബുരാജന് കണ്‍വീനറും ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്, എസ്.എസ്.എ ഡിപിഒ പി.പി.പുരുഷോത്തമന് എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: