പനാജി: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ ഇന്ന് ആതിഥേയരായ ഗോവയും ബംഗാളും ഏറ്റുമുട്ടും. 32-ാം കിരീടം തേടിയാണ് ബംഗാള്‍ ഇറങ്ങുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഗോവയും ലക്ഷ്യം വയ്ക്കുന്നില്ല.
മികച്ച പ്രകടനം നടത്തിയാണ് ബംഗാള്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നാലില്‍ മൂന്ന് മത്സരങ്ങളും ജയിക്കുകയും ഒന്ന് സമനിലയില്‍ ആക്കുകയും ചെയ്തു. ഇവരുടെ അപരാജിത കുതിപ്പിന് തടയിടാന്‍ സെമിയില്‍ മിസോറാമിനും കഴിഞ്ഞില്ല. സഡന്‍ ഡെത്തില്‍ മിസോറാമിന് മുട്ടുമടക്കേണ്ടി വന്നു.
ഗോവയാവട്ടെ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെടുത്തിവരുകയാണ്.
കഷ്ടിച്ച് സെമിയില്‍ കടന്നുകൂടിയ അവര്‍ ഗ്രൂപ്പ് ചാംപ്യന്മാരായ കേരളത്തെ ഒന്നിന് എതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ സ്ഥാനം പിടിച്ചത്. ആറാം കിരീടമാണ് ഗോവയുടെ ലക്ഷ്യം. 2009 ല്‍ ചെന്നൈയില്‍ ബംഗാളിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തി ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് ഗോവ ഫൈനലിലെത്തുന്നത്. അന്നത്തെ തിരിച്ചടിക്ക് പകരം ചോദിക്കുകയാണ് വംഗനാട്ടുകാരുടെ ലക്ഷ്യം. 2011 ല്‍ അസമില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ കീഴടക്കിയാണ് അവസാനമായി ബംഗാള്‍ കിരീടം നേടിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരങ്ങളും ലിസ്റ്റണ്‍ കൊളാസോയെന്ന മുന്നേറ്റ നിരയിലെ പുതിയ കണ്ടു പിടുത്തമാണ് ഗോവയുടെ ശക്തി. ഐ ലീഗില്‍ കൊല്‍ക്കത്തയിലെ വിവിധ ക്ലബുകള്‍ക്കായി കളിച്ച ഒരു പിടി താരങ്ങള്‍ ബംഗാള്‍ നിരയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: