മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പത്രിക അപൂര്‍ണ്ണമാണെന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിച്ച വരണാധികാരി കൂടിയായ ജില്ലാ കളക്ടറെ മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പക്ഷാപാതപരമായാണ് കളക്ടര്‍ പെരുമാറിയത്. കുഞ്ഞാലിക്കുട്ടിയുടേതിന് സമാനമായ തെറ്റുവരുത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രിക മാത്രം എന്തുകൊണ്ട് കളക്ടര്‍ തള്ളിയെന്ന് വ്യക്തമാക്കണം. നാമനിര്‍ദ്ദേശ പത്രികയിലെ അപൂര്‍ണ്ണത കളക്ടറുടെ ഉത്തരവില്‍ തന്നെ വ്യക്തമാണ്. ഭരണഘടനാപരമായും റിട്ടേണിംഗ് ഓഫീസറുടെ ഹാന്‍ഡ് ബുക്ക് അനുസരിച്ചും കുഞ്ഞാലിക്കുട്ടിയുടെ അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക തള്ളാത്തതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വരണാധികാരിക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നല്കിയ സത്യവാങ്മൂലം എതിര്‍കക്ഷിക്ക് ലഭ്യമായത് ഇതിന് ഉദാഹരണമാണ്. വരണാധികാരിയുടെ ചട്ടലംഘനവും ഭരണകക്ഷിയുമായുള്ള ഒത്തുകളിയും അന്വേഷിക്കണമെന്നും അപൂര്‍ണ്ണമായ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വരും ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്. രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: