തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് വഴിവിട്ട് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കളെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിയമിച്ചെന്ന പരാതിയില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പരാതിക്ക് അടിസ്ഥാനമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ.എം. മാണി, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, ഇപ്പോഴത്തെ എംഎല്‍എ എം. വിന്‍സന്റ്, മുന്‍ എംഎല്‍എമാരായ വി.എം. ഉമ്മര്‍, ആര്. സെല്‍വരാജ് എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഇവരുടെ ബന്ധുക്കളെ യോഗ്യത നോക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃതമായി നിയമിച്ചെന്നായിരുന്നു പരാതി.
ആരൊക്കെയാണ് അനധികൃതമായി ബന്ധുക്കളെ നിയമിച്ചത്, ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കാത്തത് തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യോഗ്യതയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്യൂണ്‍, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്.
ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോഴാണ് യുഡിഎഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ രംഗത്തുവന്നത്. തുടര്‍ന്ന് ഇതും അന്വേഷിക്കാമെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: