തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വേണമെന്നും അവര്‍ നീതിയുക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
പോലീസില്‍ ആര്‍എസ്എസ്, കോണ്‍ഗ്രസ് അനുഭാവികളുണ്ട്. ഇവരെയാകെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കുന്നതിലും സര്‍ക്കാരിന് വേഗം പോര. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് പ്രാപ്തിക്കുറവുണ്ട്. രാഷ്ട്രീയ ബോധമില്ലാത്ത പ്രൈവറ്റ് സെക്രട്ടറിമാരുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നേരത്തെ, സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. പോലീസിന്റെ ഗുരുതര വീഴ്ച സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഒപ്പം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും കഴിയുന്നില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ല. ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് നിയന്ത്രിച്ചില്ലെങ്കില്‍ പൂര്‍ണമായ ഭരണസ്തംഭനമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
എന്നാല്‍, വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പോലീസിന്റെ വീഴ്ച തുറന്നു സമ്മതിച്ച മുഖ്യമന്ത്രി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: