കൊച്ചി: കൊച്ചി കോര്പ്പറേഷന് അവതരിപ്പിച്ച 2017-18 വര്‍ഷത്തെ ബജറ്റില്‍ അടിമുടി കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളെ ആശ്രയിച്ചാണ് കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതിയാകെ.
നഗരാസൂത്രണത്തിന്റെയും വികസനത്തിന്റെയും ഭാഗമായാണ് അമൃത്-സ്മാര്‍ട് സിറ്റി പദ്ധതികള്‍ കേന്ദ്രം വിഭാവനം ചെയ്തത്. ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, നഗര സൗന്ദര്യവത്കരണം, പാര്‍പ്പിട നിര്‍മ്മാണം, ശൗചാലയ നിര്‍മ്മാണം, ഇ ഗവേണിങ് തുടങ്ങിയ മേഖലകളില്‍ നഗരങ്ങള്‍ക്ക് സഹായം നല്കുന്ന പദ്ധതികള്‍ മറ്റു ചില പേരുകളില്‍ അവതരിപ്പിക്കുകയാണ് കൊച്ചി ബജറ്റില്‍.
8,54,16,669,069 രൂപ വരവും 8,22,29,92,285 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ചു. ഇത്രയും തുക ചെലവിടാന്‍ ബജറ്റ് വരവിന്റെ സ്രോതസ്സിനെക്കുറിച്ച് ഡെപ്യൂട്ടി മേയര്‍ തന്നെ പറഞ്ഞു: ”സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണ് ഈ ആസൂത്രണം. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യ ബോധമുള്ള ബജറ്റാണ്.” എതിര്‍പക്ഷ കൗണ്‍സിലര്‍മാരായ ഇടതുപക്ഷ നേതാക്കളും സ്മാര്‍ട് സിറ്റി-അമൃത് പദ്ധതികളില്‍ ചാരിയാണ് ബജറ്റെന്ന് പറഞ്ഞു. എന്നാല്‍, 70 കോടിയുടെ കേന്ദ്ര സഹായ പദ്ധതിയില്‍ അഞ്ചു കോടിയേ ചെലവിട്ടുള്ളു.
അപ്പോള്‍ ഈ കേന്ദ്ര സഹായവും വിനിയോഗിക്കുമെന്ന് കരുതുക വയ്യ. കേന്ദ്രത്തിന്റെ ഔദാര്യത്തിലാണ് ബജറ്റ് ആസൂത്രണമെന്ന് ഇരുപക്ഷവും സമ്മതിക്കുന്നു.
നഗരത്തില്‍ ഉദ്യാനം പണിയുന്നതും, ഗതാഗതം പരിഷ്കരിക്കുന്നതും അങ്കണവാടി പുതുക്കുന്നതും അടക്കം ഇരുപതിലേറെ പദ്ധതികള്‍ മോദി മുദ്രയുള്ളവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: