അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാന്‍ അനവരതം പ്രയത്നിച്ച, ആര്യസമാജ സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദസരസ്വതി പറഞ്ഞു, വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താലേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവൂ എന്ന്. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശത്തില്‍ വിവിധ വിഷയങ്ങളില്‍ നിന്ന്:
സംശയശീലമുള്ളവരും കുത്സിതരായ ആളുകളോട് സംസര്‍ഗ്ഗം ചെയ്യുന്നവരും ദുഷിച്ച സംസ്കാരമുള്ളവരുമായ ജനങ്ങള്‍ ഭയവും സംശയവുമുണ്ടാകുന്ന ഭൂതങ്ങള്‍, പ്രേതങ്ങള്‍, മറുത, പിശാച് മുതലായവയുണ്ടെന്ന അന്ധവിശ്വാസത്താല്‍ ദുഃഖിതരായിത്തീരുന്നു. നോക്കുക! ഒരു ജീവി മരിക്കുമ്പോള്‍ അതിന്റെ ജീവന് സ്വയംകൃത്യമായ പാപപുണ്യങ്ങള്‍ക്കധീനമായി ഈശ്വരന്റെ നിശ്ചയമനുസരിച്ചു സുഖദുഃഖങ്ങളനുഭവിക്കാന്‍ മറ്റൊരു ജന്മം സ്വീകരിക്കുന്നു. നാശരഹിതനായ സര്‍വ്വേശ്വരന്റെ ആ നിശ്ചയത്തെ പാപപുണ്യവ്യവസ്ഥയെ ഇല്ലാതാക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
അറിവില്ലാത്ത ജനങ്ങള്‍ വൈദ്യശാസ്ത്രം, പ്രകൃതിവിജ്ഞാനീയം തുടങ്ങിയവ പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യാതെയും സ്വയം ആലോചിച്ചു നോക്കാതെയും സന്നിപാതജ്വരം തുടങ്ങിയ ശാരീരികരോഗങ്ങള്ക്കും ചിത്തഭ്രമം മുതലായ മാനസികരോഗങ്ങള്‍ക്കും ഭൂതബാധ, പ്രേതബാധ എന്നെല്ലാം പേരുകൊടുക്കുന്നു. അവര്‍ ആ രോഗങ്ങള്‍ മാറാന്‍ ഔഷധങ്ങള്‍ സേവിക്കുകയോ പഥ്യാദികളാചരിക്കുകയോ ചെയ്യാതെ കള്ളന്മാരും അത്യന്തമൂഢന്മാരും ദുരാചാരനിരതന്മാരും സ്വാര്ത്ഥമാത്രപരായണന്മാരുമായ മ്ലേച്ഛരെപ്പോലും വിശ്വസിച്ച് പല പ്രകാരത്തിലുമുള്ള വഞ്ചനകളും വ്യാജങ്ങളും കാപട്യങ്ങളും കാട്ടി, മിഥ്യാചാരങ്ങള്‍ ചെയ്ത് രോഗങ്ങളെയും ദുരവസ്ഥയെയും വര്‍ദ്ധിപ്പിച്ച് ദുഃഖമുളവാക്കിക്കൊണ്ട് നടക്കുന്നു.
അജ്ഞാനാന്ധന്മാരായധനികര്‍ പാപികളും സ്വാര്‍ത്ഥികളുമായ ആ ദുര്‍ബുദ്ധികളുടെ അടുക്കല്‍ച്ചെന്ന്, ”സ്വാമിന്, ഈ കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. എന്താണവര്‍ക്ക് വന്നു പിണഞ്ഞത്?” എന്ന് ചോദിച്ചാല്‍ അവര്‍ ഇപ്രകാരം മറുപടി പറയും. ”ഇവന്റെ ദേഹത്തില്‍ ഒരു വലിയ ഭൂതം, പ്രേതം, ഭൈരവന്, വസൂരിമാലമുതലായ മൂര്‍ത്തികളെല്ലാം ബാധിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടുന്ന ഒഴിവുകള്‍ ചെയ്യുന്നതുവരെ അവവിട്ടൊഴിയുകയില്ല. ഒരു സമയം ഇവന്റെ പ്രാണനെക്കൂടി കൊണ്ടുപോയേക്കും. ഞങ്ങള്‍ക്ക് വേണ്ടുവോളം പലഹാരങ്ങളും വല്ല ദക്ഷിണയും കൂടി തരുന്നതായാല്‍ ഞങ്ങള്‍ അവയെ മന്ത്രങ്ങള്‍ ജപിച്ചും ഹോമം ചെയ്തും ഓടിച്ചുകളയാം.”
അപ്പോള്‍ ആ അജ്ഞാനാന്ധന്മാര്‍ പറയും: ”സ്വാമിന്, ഞങ്ങളുടെ സര്‍വ്വസ്വവും നശിച്ചാലും ഇവന്റെ ഭൂതബാധയകറ്റി ഇവനെ സുഖപ്പെടുത്തിത്തരിക മാത്രം ചെയ്താല്‍ മതി.” അവര്‍ ഇങ്ങനെ പറയുന്നതോടുകൂടി ആ ദുഷ്ടന്മാരുടെ ആഗ്രഹം സിദ്ധിക്കുന്നു. അവര്‍ തുടരും: ”ശരി, ഇത്ര ഒരുക്കങ്ങള്‍ വേണം. ഇത്ര പണം ദക്ഷിണ തരണം. ദേവതയ്ക്ക് ബലി കൊടുക്കണം. ഗ്രഹശാന്തിക്ക് വേണ്ടുന്ന ദാനവും ചെയ്യണം”. മൃദംഗം, ഇലത്താളം, ചെണ്ട, ചേങ്ങില, മുതലായ വാദ്യങ്ങളെടുത്തു അവര്‍ അവന്റെ മുന്നില്‍ച്ചെന്ന് കൊട്ടിപ്പാടുന്നു. തുടര്‍ന്ന് അവരിലൊരു കപടമാന്ത്രികന്‍ കലികൊണ്ട് തുള്ളിച്ചാടി ”ഞാന്‍ ഇവന്റെ പ്രാണനെത്തന്നെ കൊണ്ടുപോകും” എന്നു പറയുന്നു. അപ്പോള്‍ ആ മൂഢന്മാര് ആ മാന്ത്രികരുടെ കാല്‍ക്കല്‍വീണ് ”അവിടുന്ന് ഇഷ്ടമുളളതെല്ലാം എടുത്താട്ടെ, ഇവന്റെ ജീവനെമാത്രം വിട്ടയക്കണേ” എന്ന് അപേക്ഷിക്കുന്നു. മറ്റുള്ളവരുടെ പണം തട്ടിക്കുവാനായി പ്രയോഗിക്കുന്ന കപട നാടകങ്ങളാണിതെല്ലാം.
യുക്തികൊണ്ട് വേണം ഇത്തരം അന്ധ വിശ്വാസങ്ങളെ നേരിടാനെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: