ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം യുപിഎ സര്‍ക്കാര്‍ തള്ളി. അഴിമതിയിടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളില്‍ വാദം കേള്‍ക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിക്കാന്‍ പറ്റില്ലെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ 15 കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപിച്ച് അണ്ണാ ഹസാരെ അയച്ച കത്തിനുള്ള പ്രതികരണത്തിലാണ് പിഎംഒ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കല്‍ക്കരി കേസില്‍ മന്‍മോഹന്‍സിംഗിനെതിരെ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് തെളിവുകളൊന്നും ഹസാരെ ഹാജരാക്കിയിട്ടില്ലെന്ന് പിഎംഒ പറയുന്നു.
പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ സാധൂകരിക്കത്തക്ക തെളിവുകള്‍ ഹാജരാക്കാതെ താനല്ല ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മാത്രമാണ് ഹസാരെ പറഞ്ഞിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമി അയച്ച മറുപടിയില്‍ അവകാശപ്പെടുന്നു. മന്‍മോഹന്‍സിംഗ് അടക്കം 15 മുതിര്‍ന്ന യുപിഎ മന്ത്രിമാര്‍ക്കെതിരെ വിവിധ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ട് ഹസാരെ സംഘം കത്തെഴുതിയത്. ഹസാരെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ നിയമപരവും ഭരണഘടനാപരവുമായ സംവിധാനങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘവും അതിവേഗ കോടതിയുമൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് പിഎംഒയുടെ നിലപാട്. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച മൂന്ന് ജഡ്ജിമാരടങ്ങുന്ന സ്വതന്ത്ര എസ്ഐടി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
മന്ത്രിമാരുടെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയും ഹൈക്കോടതികളും സിഎജിയുമെല്ലാം പലതവണ കുറ്റപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന ഹസാരെയുടെ പരാമര്‍ശവും കേന്ദ്രം തള്ളി. ഇത് അവ്യക്തവും അസ്വീകാര്യവുമാണെന്നാണ് നാരായണസ്വാമി പറഞ്ഞിരിക്കുന്നത്. കല്‍ക്കരി ഇടപാട് സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് മുമ്പാകെ വെച്ചിട്ടില്ല. റിപ്പോര്‍ട്ട് സഭയില്‍ വെക്കുമ്പോള്‍ പിഎസിയെ സര്‍ക്കാരിന്റെ പ്രതികരണം അറിയിക്കുമെന്നും പിഎംഒ പ്രതികരിച്ചിരിക്കുന്നു.
ഇതേസമയം, അണ്ണാ ഹസാരയെ ദേശവിരുദ്ധ ശക്തികള്‍ വലയം ചെയ്തിരിക്കുകയാണെന്ന് നാരായണസ്വാമി ചെന്നൈ വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ചില വിദേശശക്തികളും അദ്ദേഹത്തിന് പിന്നിലുണ്ട്. ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കേജ്രിവാള്, കിരണ്‍ ബേദി എന്നിവരെയും നാരായണസ്വാമി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിനിടെ സമാഹരിച്ച വന്‍ തുക എവിടെപ്പോയെന്ന് സ്വാമി ചോദിച്ചു. പൊതുജന പിന്തുണയില്ലാത്തവരും തെരഞ്ഞെടുപ്പിനെ നേരിടാത്തവരുമായ ഒരു സംഘം സ്വയം പ്രഖ്യാപിത നേതാക്കള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഹസാരെ സംഘത്തെയും യോഗാഗുരു ബാബാ രാംദേവിനെയുംപരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കള്ളപ്പണം തിരികെയെത്തിക്കാന്‍ കേന്ദ്രം എല്ലാവിധ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്‍മോഹന്‍സിംഗ് നയിക്കുന്ന സര്‍ക്കാര്‍ സുതാര്യമാണെന്നും നാരായണസ്വാമി അവകാശപ്പെട്ടു. പിഎംഒക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: