‘പ്രഥമ ദൃഷ്ടിയാല്‍ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നെന്ന് വേണം കരുതാന്‍’, സന്ദേശം എന്ന സിനിമയിലെ ശങ്കരാടിയുടെ ഈ ഡയലോഗ് മലപ്പുറത്തെ ഓരോരുത്തരുടെയും മനസ്സിലൂടെ ഇടക്കിടെ ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ കമിതാക്കളെപോലെ കൈകോര്‍ത്ത് നടക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
സ്വന്തം കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കുന്നതിനാല് തങ്ങളെ ആരും കാണുന്നില്ലെന്നാണ് ഇവരുടെ വിചാരം. ഈ ചുറ്റിക്കളി നേരത്തെ മനസിലാക്കിയ ജനങ്ങള്‍ സദാചാര പോലീസിന്റെ വിഡ്ഢിവേഷം കെട്ടാന്‍ തയ്യാറുമല്ല. രാഷ്ട്രീയക്കാരുടെ രക്ഷിതാക്കള്‍ എന്നും ജനങ്ങള്‍ തന്നെയാണ്. ഈ പ്രണയം വിവാഹത്തില്‍ കലാശിക്കണമെങ്കില്‍ രക്ഷിതാക്കളുടെ പിന്തുണ ആവശ്യമാണ്. പരസ്പരം കുറ്റപ്പെടുത്തി ഇവരുവരും സ്വയം മാന്യതയുടെ മുഖംമൂടി അണിയുന്നതാണ് ഏറെ കഷ്ടം. എല്‍ഡിഎഫിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് യുഡിഎഫും, തങ്ങള്‍ക്കല്ല യുഡിഎഫിനാണ് ബിജെപിയോടടുപ്പമെന്ന് എല്‍ഡിഎഫും പഴിചാരുന്നു. ജനങ്ങളെന്ന രക്ഷിതാക്കളുടെ മുന്നില്‍ ബിജെപിയെ മോശക്കാരായി കാണിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപിയെ എന്താണിത്ര ഭയം?
പച്ചക്കോട്ടയെന്ന് മുസ്ലിം ലീഗ് അഹങ്കരിച്ചിരുന്ന മലപ്പുറത്ത് ശക്തമായ സാന്നിധ്യമായി ബിജെപി മാറിയിരിക്കുന്നു. കോണ്‍ഗ്രസിനെ അകറ്റി ലീഗിന്റെ തണലില്‍ മലപ്പുറത്ത് സുഖലോലുപരായി ജീവിച്ച സിപിഎമ്മിനാണ് ഇത് കൂടുതല്‍ തിരിച്ചടിയായത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെട്ടവരുടെ പൊയ്മുഖം അഴിഞ്ഞുവീണു. ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ ബിജെപിയെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ മലപ്പുറത്തെ ദേശീയ പാര്‍ട്ടിയായ മുസ്ലിംലീഗിനും അവരുടെ സേവകരായ സിപിഎമ്മിനും ഒരുമിച്ച് ഹൃദയാഘാതം വന്നു. ഏപ്രില്‍ 12ന് നടക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുകയാണ് ഇരുകൂട്ടരുടെയും പ്രധാന ലക്ഷ്യം. അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസിനെയും ഇതിനായി ഒപ്പംകൂട്ടിയിരിക്കുകയാണ്. കോമാലീ സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് മലപ്പുറത്ത് നടക്കുന്നത്. അണികളുടെ ആത്മസംതൃപ്തിക്കുവേണ്ടി മാത്രമാണ് സിപിഎം മത്സരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയമാണ് സിപിഎമ്മിന്റെ ലക്ഷ്യം. മുതിര്‍ന്ന നേതാക്കളെയൊക്കെ പിന്തള്ളി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ എം.ബി.ഫൈസലിനെ രംഗത്തിറക്കിയത് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പുവരുത്താനാണ്.
2014ല്‍ ഇ.അഹമ്മദ് വിജയിച്ചത് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. അന്ന് പി.കെ.സൈനബയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ത്രീകളെ അംഗീകരിക്കാനുള്ള ഒരുവിഭാഗത്തിന്റെ മടിയാണ് അഹമ്മദിന്റെ പെട്ടിയില്‍ വോട്ടുകളായി വീണത്. സൈനബ സത്യത്തില്‍ സിപിഎം-ലീഗ് ബന്ധത്തിന്റെ ഇരയാവുകയായിരുന്നു. ‘ഓക്ക് പൊരേലെ കാര്യം നോക്ക്യാ പോരേ’ എന്ന് പഠിച്ചുവളര്‍ന്ന ഒരു സമൂഹത്തിന് പ്രതികാരം ചെയ്യാന്‍ സൈനബയെ ബലി നല്‍കികൊണ്ട് സിപിഎം ഉറപ്പുവരുത്തിയത് അഹമ്മദിന്റെ വിജയമാണ്. പക്ഷേ അന്നും കോമാലീ സഖ്യത്തിനെ ഞെട്ടിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശിന് ലഭിച്ച വോട്ടുകളായിരുന്നു. 64705 വോട്ടുകള്‍ അദ്ദേഹം നേടി. അതേ ശ്രീപ്രകാശ് തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി.
മുസ്ലിം ലീഗും സിപിഎം പ്രാദേശിക നേതൃത്വവും തമ്മില്‍ അടുപ്പത്തിലല്ലെങ്കിലും പിണറായി, കോടിയേരി, ജയരാജന്മാര് തുടങ്ങിയ കണ്ണൂര്‍ലോബി ലീഗിനോട് മൃദുസമീപനം തുടരുന്നവരാണ്. രാജ്യസഭാംഗവും വ്യവസായിയുമായ പി.വി.അബ്ദുള്‍ വഹാബ് എംപിയുമായുള്ള പിണറായി വിജയന്റെ ആത്മബന്ധം പരസ്യമായ രഹസ്യമാണ്. വഹാബിനെ ഉപയോഗിച്ച് ലീഗിനെ എല്‍ഡിഎഫ് പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമം തകൃതിയായി അണിയറിയില്‍ നടക്കുകയാണ്. അത് യാഥാര്‍ത്ഥ്യമാകുന്ന കാലം വിദൂരമല്ല.
പക്ഷേ അതിനിടയില്‍ വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം കൂടുമോയെന്ന ഭയമാണ് ഇരുകൂട്ടരെയും അലട്ടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താനൂര്‍ തീരദേശത്ത് കലാപം അഴിച്ചുവിട്ട് ആ കുറ്റം ബിജെപിയുടെയും ആര്‍എസ്എസിന്റെയും മേല്‍ കെട്ടിവയ്ക്കാനുള്ള പദ്ധതി പൊളിഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന ചില സിപിഎം നേതാക്കളുടെ പ്രസ്താവന കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ടി.കെ.ഹംസ, മുഹമ്മദ് റിയാസ് തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഫൈസലിനെ ബലി നല്കാന് തീരുമാനിച്ചതും സംസ്ഥാന ഭരണത്തിന്റെ മേന്മയോര്ത്താണ്.
ദേശീയതയിലൂന്നിയുള്ള ബിജെപിയുടെ പ്രവര്‍ത്തനം മലപ്പുറത്തെ ജനങ്ങളും മനസിലാക്കി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ വ്യക്തമാകും. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് ലാഭം കൊയ്യുന്ന എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുകച്ചവടത്തിനുള്ള ശിക്ഷ ഏപ്രില്‍ 12ന് ജനം വിധിക്കും. ലീഗും സിപിഎമ്മും പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും മുസ്ലിം മതവിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്കെത്തുകയാണ്. ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായുള്ളവരില്‍ ഏറെയും മുസ്ലിങ്ങളാണ്. ഭാരതത്തിന് അകത്തുള്ള മറ്റൊരു രാജ്യമാണ് മലപ്പുറം എന്ന രീതിയിലായിരുന്നു ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍.
ദേശീയതയോട് അടക്കാനുള്ള എല്ലാ അവസരവും മലപ്പുറത്തെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ബിജെപിയുടെ വരവോടെയാണ് രാജ്യത്തിന്റെ ഭംഗി തന്നെ മനസിലാക്കാന്‍ സാധിച്ചത്. മതമോ ജാതിയോ കുലമോ അല്ല, രാജ്യമാണ് പ്രധാനമെന്ന് ഇവര്‍ മനസിലാക്കി കഴിഞ്ഞു. ജനങ്ങളുടെ ഈ തിരിച്ചറിവ് ബിജെപിക്ക് വലിയ മുന്നേറ്റമാണ് സമ്മാനിക്കുകയെന്ന് വ്യക്തമാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ പത്തൊമ്പാതാമത്തെ അടവ് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കോമാലീ സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: