തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ മടിച്ചുനില്‍ക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പിഎസ്സി എംപ്ലോയീസ് സംഘിന്റെ 27-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഇടതുപക്ഷ സംഘടനകള്‍ മറ്റു സംഘടനകളില്പ്പെട്ടവുടെ ലിസ്റ്റ് തയ്യാറാക്കി പീഡിപ്പിക്കുകയാണ്. ജീവനക്കാരെ സകല കീഴ്വഴക്കങ്ങളും ലംഘിച്ച് ദല്ഹിയിലേക്കുവരെ സ്ഥലം മാറ്റുന്നു. ഏകാധിപത്യ പ്രവണത നാണംകെട്ട രീതിയില്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ ധ്വംസിക്കുന്ന ഇത്തരം തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ ശക്തമായി പോരാടണം.
കേന്ദ്രഭരണം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ലഘൂകരിച്ചപ്പോള്‍ കേരളത്തില്‍ ഇതുവരെയും ഡിജിറ്റലൈസേഷന് കാര്യക്ഷമമാക്കിയിട്ടില്ല. പിഎസ്സിയില് ജീവനക്കാരുടെ കുറവു പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നിവേദനത്തിന് അനുകൂല നിലപാടു സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോലിഭാരം കൂടിവരുന്ന പിഎസ്സിയില് സാങ്കേതികവിദ്യ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ആര്. ഹരികൃഷ്ണന് പറഞ്ഞു. ഒറ്റത്തവണ തീര്‍പ്പാക്കല്‍, സര്‍വീസ് വെരിഫിക്കേഷന്, വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള വാര്‍ഷിക തെരഞ്ഞെടുപ്പ് തുടങ്ങി പിഎസ്സി എറ്റെടുത്തിട്ടുള്ള അധിക ജോലിഭാരവും ഉദ്യോഗാര്‍ത്ഥികളുടെ വര്‍ദ്ധനയും കാരണം ജീവനക്കാര്‍ മാനസികസമ്മര്‍ദം നേരിടുകയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് പ്രഭാകന്നായര്, കേരളാ യൂണിവേഴ്സിറ്റി എംപ്ളോയീസ് സംഘ് ജനറല്‍ സെക്രട്ടറി പി. രഞ്ജിത്ത്, പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: