കേരളാ പോലീസിന്റെ പ്രതിഛായ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു ദുരനുഭവം കുറിക്കട്ടെ. 19-3-17 ന് ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ ട്രാഫിക് പോലീസ് എന്റെ വാഹനം കൈകാണിച്ച് നിര്‍ത്തി. എല്ലാ രേഖകളും ഉണ്ടായിരിക്കെ ഒരുവര്‍ഷം മുമ്പ് വാങ്ങിയ വാഹനത്തിന്റെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നുപറഞ്ഞ് 1000 രൂപ അടയ്ക്കുവാന്‍ ആവശ്യപ്പെട്ടു. പുതിയ വണ്ടിക്കെന്തിനാ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കാന്‍ വരുകയാണോ, ഇങ്ങോട്ട് മാറിനില്‍ക്കടാ എന്നായി.
ആരോഗ്യവകുപ്പിലെ ഒരു ഉന്നതസ്ഥാനം വഹിക്കുന്ന ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍, എന്തായാലും പിടിച്ചില്ലേ ഓവര്‍സ്പീഡ് എന്നുപറഞ്ഞ് 300 രൂപ അടച്ച് പോകാന്‍ പറഞ്ഞു. ഞായറാഴ്ച ആശുപത്രിയിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ ഞാന്‍ 300 രൂപ അടച്ച് യാത്ര തുടര്‍ന്നു. ഈവക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ പ്രയോജനം എന്താണ്? പുതിയ വണ്ടികള്‍ക്ക് ഇത് വേണമോ? സാമ്പത്തിക വര്‍ഷാവസാനം ഖജനാവിന് പണം ഒപ്പിക്കാന്‍വേണ്ടി പലരുടെയും വിലപ്പെട്ട സഹായം ഇങ്ങനെ അപഹരിക്കണോ. പോലീസ് ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി മാന്യമായി സംസാരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം.
ഡോ. വി.കെ. ഗോപാല്‍,
കൊല്ലം
സ്ത്രീരക്ഷയ്ക്കാവട്ടെ വിധിയെഴുത്ത്
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമൂഹ്യ സുരക്ഷക്കൂവേണ്ടി സ്ത്രീബാല പീഡനങ്ങള്‍ക്കെതിരെയുള്ള വോട്ടര്‍മാരുടെ പ്രതിഷേധാഗ്നിയായി മാറട്ടെയെന്ന് ആശിക്കുന്നു. വോട്ടര്‍മാര്‍ക്ക് ഇത്തരം അവസരങ്ങളില്‍ ഭിന്നതാല്പര്യങ്ങള് മാറ്റി ഏകലക്ഷൃത്തോടെ വോട്ടാവകാശം വിനിയോഗിക്കാന്‍ കഴിയണം. കേരളത്തില്‍ പ്രഗല്ഭന്മാരുടെയടക്കം പീഡനങ്ങള്‍ തേച്ചുമായ്ചു കളയുന്ന ചില ഉദ്യോഗസ്ഥരാഷ്ട്രീയ ചതിക്കൂട്ടുകെട്ടിനെതിരെയൂള്ള പടഹധ്വനിയായിരിക്കട്ടെ ഓരോ വോട്ടും!
ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ ധാരണയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരള ഭരണത്തിന്റെ വിലയിരുത്തലാണെന്ന കൊടിയേരിയുടെ രാഷ്ട്രീയ തന്ത്രം! കേരളത്തില്‍ സല്ഭരണമില്ലാത്തതാണ് പീഡനങ്ങളുടെ വേലിയേറ്റത്തിനു കാരണമെന്നാണ് മതഭേദമെന്യേ പ്രതേൃകിച്ച് സ്ത്രീ സമൂഹം വിലയിരുത്തുന്നത്. വികൃത അശ്ലീല പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, കാസറ്റുകള്‍ എന്നിവക്കെതിരെ നിരോധനവും നടപടിയുമായി ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുന്നില്ല. വിദ്യാലയങ്ങളൂം കോളേജുകളും സാമൂഹ്യവിരുദ്ധരുടെ വിഹാര രംഗമത്രേ!
ഒരു പാര്‍ട്ടിക്കു വോട്ടുചെയ്താല്‍ എല്ലാം താനേ ശരിയാകുമെന്ന അന്ധവിശ്വാസം നമ്മെ പടുകുഴിയിലാണിട്ടിരിക്കുന്നത്. ഒന്നും ശരിയായില്ലെന്നുമാത്രമല്ല, പല ശരിയും കുളമാക്കിയതു മാത്രം മിച്ചം! മലപ്പുറം വോട്ടുകള്‍ സ്ത്രീ സാമൂഹ്യരക്ഷക്കുവേണ്ടിയുള്ള സമ്മതിദാനമാകട്ടെ! അതിനു കഴിയുമോയെന്നു ശങ്കവേണ്ട, കഴിയണം.
സി.എല്‍.എന്‍.സ്വാമി,
കൊല്ലം
കൈവശാവകാശഗാനം!
സത്യം പറയാമല്ലോ, ഈ പൂമരവും കപ്പലും പങ്കായവും കുപ്പയക്കാരിയുമൊക്കെ ആസ്വദിക്കുന്നതു പോയിട്ട് അരോചകമുളവാക്കുന്നു. പാട്ടിന്റെ മുതലാളി ഇന്നാര്? പൈംപാല് പോലുള്ള നാടന്‍പാട്ടിന്റെ ഉപജ്ഞാതാവ് ആര്? ഒരു പാട്ടിനെ ആസ്വാദകരാണ് ഏറ്റെടുത്ത് ഹിറ്റാക്കുന്നതും സൂപ്പറാക്കുന്നതും.
പാട്ടെഴുതിയ വ്യക്തി, മ്യൂസിക് ഡയറക്ടര്‍, ഗായകന്, ഗായിക, ഓര്‍ക്കസ്ട്ര- പിന്നണിയിലെ ടീംസ്പിരിറ്റ് കണക്കിലെടുക്കാത്ത പാട്ടിന് ഏതവകാശിയാണ് വരിക?
ചലച്ചിത്രഗാന ശാഖകളിലും അപശ്രുതി, അപസ്വരങ്ങള്‍ ഉണ്ടാവുന്നത് ശുഭലക്ഷണമുള്ള സംഗതിയല്ല. കൈവശാവകാശഗാനം മൂളിനടക്കരുതെന്ന് പറയുന്നതിലും അടിസ്ഥാനമില്ല, ഒരര്‍ത്ഥവുമില്ല.
വടക്കേതില്‍ വിനോദ്കുമാര്‍,
നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: