കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നേരിട്ടുനടത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഓട്ടണോമസ് സൊസൈറ്റിക്ക് നിരുപാധികം കൈമാറാനുള്ള ഇടതുപക്ഷ സിന്‍സിക്കേറ്റ് തീരുമാനത്തിലും ഈ വിഷയത്തിലുള്ള സര്‍ക്കാര്‍ നയത്തിലും പ്രതിഷേധിച്ച് ബിജെപി പ്രക്ഷോഭത്തിലേക്ക്.
ആര്പൂക്കരയിലുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനും അതിനു കീഴിലുള്ള ചെറുവാണ്ടൂര്‍, തലപാടി, അങ്കമാലി, മണിമലക്കുന്ന്, പാല, ചുട്ടിപാറ, നെടുംകണ്ടം, ഗാന്ധിനഗറിലുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനും തലപാടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനും അടക്കമുള്ള 9 കോളേജുകള്‍, പുല്ലരികുന്നിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ളയിഡ് സയന്‍സും അതിനു കീഴിലുള്ള ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകള്‍, യൂണിവേഴ്സിറ്റി എന്‍ഞ്ചിനീയറിംഗ് കോളേജ് തൊടുപുഴ, ചുട്ടി പാറയിലെ കോളേജ് ഓഫ് അപ്ളൈഡ് ലൈഫ് സയന്‍സ്, ബിഎഡ് കോഴ്സുകള്‍ നടക്കുന്ന പായിപ്പാട്, കാത്തിരപ്പള്ളി കുടമാളൂര്‍, മൂവാറ്റുപുഴ, നെടുംകണ്ടം, ഇലന്തൂര്‍ തൊടുപുഴ, തോട്ടയ്ക്കാട്, കുമളി, തൃപ്പൂണിത്തുറ, വൈക്കം, ഈരാറ്റുപേട്ട സെന്ററുകള്‍ എന്നിവയാണ് ഓട്ടണോമസ് സൊസൈറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുള്ളത്.
ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 550 കോടിയിലേറെ രൂപയുടെ ആസ്തി മൂല്യം ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. വിപണി മൂല്യം ഇതിനേക്കാള്‍ കൂടുതലാവും. ഈ ആസ്തി മൂലധനം അടക്കമാണ് ഇടതുമേല്ക്കോയ്മയുള്ള സൊസൈറ്റിക്ക് നല്കാന് സിഡിക്കേറ്റ് തീരുമാനം എടുത്തിട്ടുള്ളത്. സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ കണ്‍വീനറായ ഒരുസമതി ഓട്ടണോമസ് സൊസൈറ്റിയുടെ ബൈലോ തയ്യാറാക്കി സര്‍ക്കാരിനു നല്കി കഴിഞ്ഞു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയ്ക്ക് പൊതുസ്ഥാപനങ്ങളും ആസ്തിയും വിട്ടുനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യാപക-അനദ്ധ്യാപക നിയമനത്തിലൂടെ അഴിമതിക്ക് അവസരമൊരുങ്ങും. സര്‍വ്വകലാശാലാ നിയമനങ്ങള്‍ ഇപ്പോള്‍ പിഎസ്സിയാണ് നടത്തുന്നത്.
സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് വരുത്തിതീര്‍ത്ത് സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം. മാറിമാറിവന്ന സിന്‍ഡിക്കേറ്റുകളുടെ തെറ്റായ തീരുമാനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ നഷ്ടത്തിലാകാന്‍ ഇടയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ച പാര്‍ശ്വവര്‍ത്തികളായ കരാര്‍ അദ്ധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയത് രാഷ്ട്രീയ താത്പര്യത്തിലായിരുന്നു.
സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ കോഴ്സുകള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. അത് ഇടതുപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ച പ്രശ്നമാണ്. ആരോഗ്യ സര്‍വ്വകലാശാലയുടെ ആക്ട് ഭേദഗതി ചെയ്ത് ഈ പ്രശ്നം സര്‍ക്കാരിന് പരിഹരിക്കാമായിരുന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍വ്വകലാശാലയുടെ ഭാഗമാക്കി പൊതു മേഖലയില്‍ സംരക്ഷിക്കുക, ആരോഗ്യ സര്‍വ്വകലാശാലാ ആക്ട് ഭേദഗതി ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: