ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിലെ ആറാം വാര്‍ഡായ പുത്തന്‍നടയില്‍ മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മഴ പെയ്താല്‍ ഈ പ്രദേശത്തു വെള്ളം കൊണ്ടുനിറയും. മഴ പെയ്യുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുകി പോകാനുള്ള കലിങ്കുകള്‍, ഓട എന്നിവ മണ്ണ് കൊണ്ട് നിറഞ്ഞതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. 70 വര്‍ഷം മുന്‍പ് അമ്മന്‍കോവിലില്‍ നിര്‍മ്മിച്ച കലിങ്കിലൂടെയാണ് വെള്ളം ഒഴുകിപ്പോയിരുന്നത്. എന്നാല്‍ ഇതു ഇടിഞ്ഞുതാഴുകയും മണ്ണ് കൊണ്ട് നിറഞ്ഞ് അടയുകയും ചെയ്തതോടു കൂടിയാണ് മഴ സമയത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പഞ്ചായത്തംഗം എസ്.പ്രവീണ്‍ചന്ദ്ര ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നു അന്നത്തെ ജില്ലാകളക്ടര്‍ ബിജുപ്രഭാകര്‍, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ഷൈലജബീഗം, ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചനീയര്‍ അന്‍വര്‍ എന്നിവര്‍ വാര്‍ഡിലെ വെള്ളക്കെട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നു ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കലിങ്ക് പൊളിച്ചു മാറ്റി പുതിയത് നിര്‍മ്മിക്കാന്‍ തുക അനുവദിച്ചു. കഴിഞ്ഞ ദിവസം ഇതിന്റെ പണി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് എഞ്ചനീയര്‍ സന്ദര്‍ശിച്ചു. പണിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: