കോഴിക്കോട്: പാര്‍ട്ടിക്കകത്തുനിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പിനൊടുവിലാണ് എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി തീരുമാനിച്ച കാലാവധി പൂര്‍ത്തിയാക്കും മുമ്പെ ആരോപണവിധേയനായി അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയാണ് എ.കെ. ശശീന്ദ്രന് എംഎല്‍എയാകുന്നത്.
കുട്ടനാട് നിന്നുള്ള എന്‍സിപി അംഗം തോമസ് ചാണ്ടിയാണ് ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് എതിര്‍പ്പുമായി രംഗത്തെത്തിയത്. ചര്‍ച്ചയെത്തുടര്‍ന്ന് രണ്ടരവര്‍ഷക്കാലം ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എന്‍സിപി അഖിലേന്ത്യാ നേതൃത്വത്തിനും ശശീന്ദ്രന് മന്ത്രിയാകുന്നതിനോടായിരുന്നു താല്പര്യം. ആദ്യത്തെ രണ്ടര വര്‍ഷം ശശീന്ദ്രനും രണ്ടാമത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞാണ് തര്‍ക്കം ഒത്തുതീര്‍പ്പാക്കിയത്.
സ്ഥാനം ഏറ്റെടുത്തതിന് ശേഷം തോമസ് ഐസക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ മന്ത്രിയായിരുന്നു എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ തന്നെ അദ്ദേഹത്തിനെതിരെ സമരവുമായി രംഗത്ത് എത്തി. ശശീന്ദ്രന് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയെച്ചൊല്ലി മുന്നണിക്കകത്തും സിപിഎമ്മിലും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഏറ്റവും ഒടുവിലായി ലൈംഗികാരോപണത്തിന്റെ പേരില്‍ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു.
2011ലും 2016ലും എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രന് 2006ല്‍ ബാലുശ്ശേരി, 1982ല്‍ എടക്കാട്, 1980ല്‍ പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയില്‍ എത്തി. 2016ല്‍ 76387 വോട്ട് നേടിയാണ് എ.കെ. ശശീന്ദ്രന് എംഎല്‍എയായത്. ജെഡിയുവിലെ പി. കിഷന്‍ചന്ദിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി, 29057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ ദേശീയ നിര്‍വാഹകസമിതി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: