തിരുവനന്തപുരം: കെഎസ്യു പിടിച്ച് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനു നല്കുന്ന സന്ദേശം വ്യക്തം; ഒപ്പം ഉമ്മന്‍ചാണ്ടിക്കിത് മധുര പ്രതികാരവും. എ.കെ. ആന്റണിക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും എ ഗ്രൂപ്പ് നല്കിയ ചുട്ട മറുപടിയാണ് കെഎസ്യു പിടിച്ചെടുക്കല്‍. എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ പോരിനാണ് ഇനി കേരളരാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
തങ്ങളെ അവഗണിച്ചും ഒതുക്കിയും സംസ്ഥാന കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് കെഎസ്യു പിടിച്ചെടുത്ത എ ഗ്രൂപ്പ് നല്‍കുന്നത്. വി.എം. സുധീരനെ കെപിസിസി പ്രസിഡന്റായി നിയോഗിച്ച് ഉമ്മന്‍ചാണ്ടിയെ ഒതുക്കാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ധാരണ. പല കാര്യങ്ങളിലും ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ അടിക്കടി പരാതികള്‍ ഉയര്‍ത്തിയപ്പോഴും ഹൈക്കമാന്‍ഡ് അനങ്ങിയില്ല.
നിരന്തരം തിരിച്ചടി ലഭിച്ചതോടെ കരുത്തു തെളിയിക്കാന്‍ എ ഗ്രൂപ്പ് തയ്യാറാവുകയായിരുന്നു. അതാണ് സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന എ ഗ്രൂപ്പ് പിടിവാശിക്ക് കാരണം. അതിനു മുന്നോടിയായാണ് ഐ ഗ്രൂപ്പിന്റെ സമവായ ഫോര്‍മുല തള്ളി കെഎസ്യു തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ എ തീരുമാനിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലും യൂത്ത് കോണ്‍ഗ്രസ്, ഡിസിസി പുനഃസംഘടനകളിലും തങ്ങളെ അവഗണിക്കാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് എ ഗ്രൂപ്പ് നല്‍കിയത്.
എന്നാല്‍ കെഎസ്യു തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പകരം വീട്ടാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. ആദ്യപടിയായി നിലവില്‍ എ ഗ്രൂപ്പിന് മേല്‍ക്കോയ്മയുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയയ്ക്കാനും ഐ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചു. കാലാവധി കഴിഞ്ഞ കമ്മറ്റിയാണെന്നും അതിന്റെ പ്രസിഡന്റ് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കുമെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: