കണ്ണൂര്‍: വായ്പ തിരിച്ചടച്ച് മൂന്നുമാസം പിന്നിട്ടിട്ടും സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്ക് രേഖ തിരിച്ചു നല്‍കുന്നില്ലെന്ന് പരാതി. കണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്ണനാണ് വായ്പ തിരിച്ചടച്ചിട്ടും ബാങ്ക് അധികൃതര്‍ രേഖ തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
1998 ലാണ് ബാലകൃഷ്ണന് കണ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപ വായ്പയെടുത്തത്. വായ്പയെടുത്ത ശേഷം കാലിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബാലകൃഷ്ണന് മാസങ്ങളോളം കിടപ്പിലായിരുന്നു. പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് 3 കൊല്ലത്തിനിടെ ബാങ്ക് വീടുള്‍പ്പെടുന്ന 20 സെന്റ് സ്ഥലം ജപ്തി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാലകൃഷ്ണന് കടാശ്വാസ കമ്മീഷനില്‍ പരാതിയുമായി സമീപിക്കുകയും തുടര്‍ന്ന് അന്ന് അടക്കാനുണ്ടായിരുന്ന 2,65,000 രൂപ 10 ഗഡുകളായി അടച്ചു തീര്‍ക്കാന്‍ കമ്മീഷന് മുഖാന്തിരം ബാങ്ക് ഉദ്യോഗസ്ഥരുമായി ധാരണയായി. എന്നാല്‍ ആദ്യ ഗഡു തന്നെ അടക്കാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ചില്ല.
പിന്നീട് വീടൊഴിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ തലശ്ശേരി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. വീണ്ടും ഇതിനെതിരെ ബാലകൃഷ്ണന് റിട്ട് ഫയല്‍ ചെയ്തു. ജപ്തി ചെയ്ത വീട് ബാങ്കധികൃതര്‍ 1,90,000 രൂപയ്ക്ക് ലേലത്തിലെടുത്തു. എന്നാല്‍ വീട് ഒഴിപ്പിക്കുന്നത് കോടതി തടഞ്ഞു. കൂടാതെ കുടിശ്ശിക ഉള്‍പ്പെടെ ബാങ്ക് ആവശ്യപ്പെട്ട 3,19,455 രൂപ തിരിച്ചടച്ച് രേഖ തിരിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ബാലകൃഷ്ണന് മൂന്നു ഗഡുക്കളായി പണം തിരികെ അടച്ചു തീര്‍ത്തു. കഴിഞ്ഞ ജനുവരി 9 ന് പണം അടച്ച് രേഖയ്ക്ക് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ സ്ഥലത്തിന്റെ രേഖ ചെയ്തു കൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബാലകൃഷ്ണന് പറയുന്നു.
ഇവയെല്ലാം സൂചിപ്പിച്ച് മാര്‍ച്ച് 8ന് ബാങ്കിന് വക്കീല്‍ നോട്ടീസയക്കുകയുണ്ടായി. ഇതിന്റെ മറുപടിയായി കണ്ണപുരം ബാങ്കിന്റെ ലെറ്റര്‍ പാഡില്‍ സ്വത്ത് രജിസ്ട്രേഷന് നടത്തുന്നതിന്റെ രജിസ്ട്രേഷന് ചാര്‍ജ്ജായി 70,000 രൂപ ബാങ്കില്‍ അടയ്ക്കണമെന്ന് അറിയിക്കുകയായിരുന്നു. ബാങ്കിന്റെ ഈ നടപടിക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജ്ജി നല്‍കാനാണ് തീരുമാനമെന്ന് ബാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: