തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ച നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് എത്രയും വേഗം അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും കത്തയച്ചത്.
കര്‍ണാടകത്തിലെ ഗുണ്ടിയ പദ്ധതിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടി കെഎസ്ഇബി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം കത്തയച്ചിരിക്കുന്നത്. മാധവ്ഗാഡ്ഗില്‍ കമ്മറ്റി അനുമതി നിഷേധിച്ച ഗുണ്ടിയ പദ്ധതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അപ്രൈസല്‍ കമ്മറ്റി പരിഗണിച്ചിരുന്നു. സമാന നിലപാട് അതിരപ്പിള്ളിയുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് ആവശ്യം.
പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകും. 1998, 2005, 07 വര്‍ഷങ്ങളില്‍ മൂന്ന് തവണ പാരിസ്ഥിതിക അനുമതി നല്‍കിയതാണ്. എന്നാല്‍ പിന്നീട് അനുമതി നിഷേധിച്ചു. ബാഹ്യശക്തികള്‍ക്ക് വഴങ്ങിയാണ് ജയറാം രമേശ് മന്ത്രിയായിരിക്കെ അനുമതി റദ്ദാക്കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 23നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാവും. കര്‍ണാടകത്തിലെ ഗുണ്ടിയ പദ്ധതിക്ക് അനുമതി നല്‍കിയതുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ അതിരപ്പിള്ളിക്കും പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണ്. കര്‍ണ്ണാടക വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന ഗുണ്ടിയ പദ്ധതിയുടെ സ്ഥാപിത ശേഷി 200 മെഗാവാട്ടാണ്. ഇതിനായി 400 ഹെക്ടര്‍ വന ഭൂമി ഉപയോഗിക്കേണ്ടി വരും. എന്നാല്‍ അതിരപ്പിള്ളിക്ക് 30 ഹെക്ടര്‍ വന ഭൂമി മാത്രമെ ആവശ്യമായി വരൂ. 163 മെഗാവാട്ട് മാത്രമാണ് ഉത്പാദനം.
മാധവ്ഗാഡ്കില് കമ്മറ്റിയാണ് അതിരപ്പിള്ളിക്ക് അനുമതി നല്‍കരുതെന്ന് ഏറ്റവുമൊടുവില്‍ ചൂണ്ടിക്കാട്ടിയത്. ഗുണ്ടിയ പദ്ധതിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, എന്‍വയോണ്‍മെന്റല്‍ അപ്രൈസല്‍ കമ്മറ്റി ഗുണ്ടിയ പദ്ധതിയോട് അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരും പദ്ധതിക്കായി ശക്തമായ നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: