യുപിയിലെ ബിജെപിയുടെ വിജയത്തിന്റെ പേരില്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ പാര്‍ട്ടി മുഖവാരിക രംഗത്തെത്തിയത് ശ്രദ്ധേയമായി. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടാനാവില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പത്രാധിപരായ പീപ്പിള്‍സ് ഡമോക്രസിയുടെ അഭിപ്രായം.
വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ വിജയം കരസ്ഥമാക്കിയതിനെതിരെ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന നിലപാട് സ്വന്തം വാരികയില്‍ തന്നെ വന്നത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു.
മാര്‍ച്ച് 26ന് പുറത്തിറങ്ങിയ പുതിയ ലക്കം പീപ്പിള്‍സ് ഡമോക്രസിയിലാണ് ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റവും സുരക്ഷിതമാണെന്ന നിലപാട് വാരിക മുന്നോട്ടു വെച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി പ്രവര്‍ത്തകനായ എസ്. രുദ്രാംഗ്ഷുവിന്റെ കത്തിനുള്ള മറുപടിയായാണ് നിലവിലെ ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളെന്ന് സിപിഎം വാരിക വിശദീകരിക്കുന്നത്.
ബാലറ്റു പേപ്പറുകള്‍ ഉപയോഗിച്ചുള്ള വോട്ടിംഗ് സംവിധാനത്തേക്കാള്‍ വളരെയേറെ മികച്ചതാണ് വോട്ടിംഗ് യന്ത്രങ്ങള്‍. വോട്ടിംഗിലെ ക്രമക്കേടുകളും ബൂത്തു പിടിച്ചെടുക്കലും ഫലപ്രദമായി പ്രതിരോധിക്കാന്‍ യന്ത്രങ്ങള്‍ വന്നതോടെ സാധിച്ചിട്ടുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച ശേഷം മാത്രമാണ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയും സ്ഥാനാര്‍ത്ഥിക്രമവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടിംഗിന് കുറച്ചു മാത്രം ദിവസങ്ങള്‍ മുമ്പാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ക്രമക്കേടുകള്‍ യന്ത്രങ്ങളില്‍ നിര്‍വഹിക്കാന്‍ ഇത്രകുറഞ്ഞ സമയത്തില്‍ സാധ്യമല്ല.
വോട്ട് രേഖപ്പെടുത്തിയോ എന്നതു സംബന്ധിച്ച് വോട്ടര്‍മാര്‍ക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനം വേണമെന്ന സിപിഎം ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ലിപ്പ് ലഭിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാന്‍ പോകുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാഗികമായി ചില മണ്ഡലങ്ങളില്‍ ഈ വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ നടത്തിയിട്ടുണ്ട്. ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഗോവയിലെ മണ്ഡലങ്ങളില്‍ പേപ്പര്‍ സ്ലിപ്പുകള്‍ ലഭിക്കുന്ന യന്ത്രങ്ങളാണ് വോട്ടിംഗിന് ക്രമീകരിച്ചതെന്നും സിപിഎം വാരിക പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്ലാ മണ്ഡലങ്ങളിലും പേപ്പര്‍ സ്ലിപ്പുകള്‍ ലഭിക്കുന്ന തരത്തിലുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് വെയ്ക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ട്. ഇതിനായി 3,100 കോടി രൂപയാണ് അധികചിലവ് വേണ്ടിവരുന്നത്. ഇതിനാവശ്യമായ തുക എത്രയും വേഗം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പീപ്പിള്‍സ് ഡമോക്രസിയിലെ മറുപടിയില്‍ വ്യക്തമാക്കുന്നു.
യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വാരിക പറയുമ്പോള്‍ യന്ത്രങ്ങളെ സംബന്ധിച്ച ബിഎസ്പിയുടെ പരാതി ഗൗരവകരമാണെന്നും തങ്ങള്‍ക്കും ജനവിധിയില്‍ സംശയമുണ്ടെന്ന് പറഞ്ഞുവെയ്ക്കുകയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിധി അംഗീകരിച്ച് പ്രവര്‍ത്തിക്കുകയെന്ന കടമ കമ്യൂണിസ്റ്റ് പാര്‍ട്ടി മറക്കരുതെന്ന സന്ദേശമാണ് കാരാട്ടും സംഘവും യെച്ചൂരിക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: