ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ദേശീയ ഉച്ചഭക്ഷണ പരിപാടിയില്‍ വന്‍ ക്രമക്കേടു കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം കണക്കിലില്ലാത്ത നാലു ലക്ഷത്തിലേറെ കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പട്ടികയിലുണ്ടെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാണെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രാലയം അറിയിച്ചത്. ഈ തീരുമാനത്തിനെതിരെ ചില സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ല എന്നായിരുന്നു ആരോപണം. എന്നാല്‍ സ്കൂളില്‍ പഠിക്കാത്ത 4.4 ലക്ഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിനുള്ള പട്ടികയില്‍ എങ്ങിനെ ഇടം നേടി എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് മാത്രമാണിത്. രാജ്യത്താകെ കണക്കെടുത്താല്‍ ഇതുവരെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കരുതുന്നത്.
പഠിക്കുന്നതിനേക്കാള്ക്കൂടുതല് കുട്ടികളാണ് മിക്കവാറും സ്കൂളുകളിലെ ഹാജര്‍ പട്ടികയിലുള്ളത്. ഈ പട്ടികയാണ് ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിനായും നല്‍കിയിരിക്കുന്നത്. ആവശ്യത്തില്‍ക്കൂടുതല്‍ ഫണ്ട് നേടാനുള്ള മാര്‍ഗമായിരുന്നു ഇത്. ആന്ധ്രയില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ 29 ലക്ഷം കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2.1 ലക്ഷം കുട്ടികള്‍ കണക്കില്‍ മാത്രമേയുള്ളൂ, ഇവര്‍ സ്കൂളില്‍ പഠിക്കുന്നില്ല.
ഝാര്‍ഖണ്ഡില്‍ 48 ലക്ഷം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍ മൂന്നു ലക്ഷത്തോളം കുട്ടികള്‍ കടലാസില്‍ മാത്രമേയുള്ളൂ, ക്ലാസിലില്ല.
ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഫണ്ടിന്റെ കേന്ദ്ര-സംസ്ഥാന വിഹിതം 60: 40 ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിഹിതവും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ യഥാര്‍ഥത്തില്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ മാത്രമാണിപ്പോള്‍ പദ്ധതിയുടെ പരിധിയിലുള്ളൂ.
ആധാറിന്റെ അടിസ്ഥാനത്തില്‍ കണക്കെടുത്തപ്പോള്‍ കേരളത്തില്‍ 3892 അധ്യാപകര്‍ അധികമാണെന്ന് കണ്ടെത്തിയതും മന്ത്രാലയം എടുത്തുകാട്ടുന്നു. കടലാസില്‍ മാത്രമുള്ള കുട്ടികളെ ഒഴിവാക്കിയപ്പോള്‍ എത്ര കോടി രൂപ മിച്ചം വന്നു എന്ന് കണക്കെടുക്കുകയാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: