കൊച്ചി: ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയില്‍ നിന്ന് സപ്ളൈകോ മുഖേന നേരിട്ട് ഏറ്റെടുത്ത് റേഷന്‍ കടകളിലെത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം ഹൈക്കോടതി ശരിവച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി തടയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഭക്ഷ്യധാന്യങ്ങള്‍ സപ്ളൈ കോ മുഖേന ഏറ്റെടുക്കുന്നതിനെതിരെ കേരള ഹോള്‍സെയില്‍ റേഷന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡേറഷനടക്കം നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുക്കുന്നതിനായി ചരക്കു വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ടെണ്ടര്‍ വിളിച്ചതും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സിനെ സര്‍ക്കാരിന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ റേഷന്‍ സംവിധാനത്തില്‍ നിന്ന് സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്കു കീഴിലാക്കുകയാണെന്നും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സ്വകാര്യ മൊത്ത വിതരണക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതു കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: