ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും നികുതി സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2015 ഓഗസ്തിലും സുപ്രീംകോടതി സമാന നിലപാട് സ്വീകരിച്ചിരുന്നു. ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഔദ്യോഗിക പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതി അന്ന് പറഞ്ഞു. എന്നാല്‍ ഇത്തരം പദ്ധതികള്‍ക്ക് സ്വമനസ്സാലെ ആധാര്‍ ഉപയോഗിക്കാമെന്ന് രണ്ട് മാസത്തിന് ശേഷം കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ല.
രാജ്യത്തെ ഏക തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉടന്‍ മാറുമെന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. 98 ശതമാനം ജനങ്ങളും ആധാര്‍ എടുത്തിട്ടുണ്ട്. ഭക്ഷ്യ സബ്സിഡി നേരിട്ട് നല്‍കുന്നതിന് റേഷന്‍ കാര്‍ഡോ ബാങ്ക് അക്കൗണ്ടുകളോ ആധാറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പറുകള്‍ എന്നിവക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: