തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് വര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇപ്പോഴത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇടത്പക്ഷ അദ്ധ്യാപക സംഘടനയാണ് സംശയത്തിന്റെ നിഴലിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റ് ചോര്‍ന്ന സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. അതുകൊണ്ട് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭത്തെകുറിച്ച ജുഡീഷ്യല്‍ അന്വേഷണം നടത്തണം. വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് കളിക്കുന്ന വിദ്യാഭ്യാസമന്ത്രിയെ തെരുവില്‍ നേരിടുമെന്നും ജില്ലാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വിവാദമായ എസ്എസ്എല്‍സി ഗണിത പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാകേന്ദു, അശ്വതി, മണവാരി രതീഷ്, രഞ്ജിത് ചന്ദ്രന്, ജില്ലാ ഭാരവാഹികളായ ചന്ദ്ര കിരണ്‍, സതീഷ്, നന്ദു, പ്രശാന്ത,് ഉണ്ണിക്കണ്ണന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: