പുതിയ തലമുറയ്ക്ക് ഹിന്ദുമതത്തെക്കുറിച്ച് പറയുമ്പോള്‍ പുച്ഛിച്ചുതള്ളാന്‍ തോന്നുന്നത് എന്തുകൊണ്ടാണ്? ഭാരതീയര്‍ അന്ധവിശ്വാസികളാണെന്ന് തെളിയിക്കാന്‍ പാടുപെടുന്നവരുടെ എണ്ണം പെരുകുന്നത് എന്തുകൊണ്ടാണ്? നമുക്ക് സ്വന്തമായി ഉണ്ടായിരുന്ന സാംസ്കാരിക പാരമ്പര്യത്തെ മുഴുവന്‍ തച്ചുടച്ചുകൊണ്ട് വിദേശീയന് നിര്‍മിച്ച അച്ചുകൂടങ്ങളായി പള്ളിക്കൂടങ്ങള്‍ മാറി. യുവതലമുറ സ്വന്തം സംസ്കൃതിയെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് അതിന്റെ പരിണതഫലമാണ്.
ഭാരതത്തിന്റെ ചിരപുരാതനമായ സംസ്കാരം അനേകവിധങ്ങളായ ശാസ്ത്രസാങ്കേതിക സംവിധാനങ്ങളെ കണ്ടെത്തിയിരുന്നു എന്നത് തിരിഞ്ഞുനോക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നമുക്ക് സ്വന്തമായി പരിഷ്കൃതമായ വിദ്യാഭ്യാസം ഉണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്്. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഭാരതീയര്‍ക്ക് വിദ്യാഭ്യാസസമ്പ്രദായം ഉണ്ടായതെന്ന് ഭൂരിപക്ഷം പേരും കരുതുന്നു. എന്നാല്‍ യാഥാര്‍ഥ്യവുമായി ഇതിനു പുലബന്ധംപോലും ഇല്ലെന്നതാണ് സത്യം. ഗാന്ധിയനായിരുന്ന ധരംപാല്‍ തന്റെ ബ്യൂട്ടിഫുള്‍ ട്രീ എന്ന പുസ്തകത്തില്‍ ജാതിക്കോമരങ്ങള്‍ പകര്‍ന്നാടി എന്നു വിശ്വസിക്കുന്ന കേരളത്തില്‍ ബ്രിട്ടീഷ് വിദ്യാഭാസം ഉണ്ടാകുന്നതിനു മുന്‍പുണ്ടായിരുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയത് കാണുക:
‘മലയാളം സംസാരിക്കുന്ന മലബാറില്‍, (സ്വദേശീയമായ വിദ്യാലയങ്ങളില്‍) ബ്രാഹ്മണവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. മുസ്ലീം ജനസംഖ്യയുടെ ആധിക്യമുള്ള ഈ ദേശത്ത്, എന്നിരുന്നാലും, 27 ശതാമാനത്തില്‍ താഴെ മാത്രമാണ് മുസ്ലിം വിദ്യാര്‍ഥികളും ഉണ്ടായിരുന്നത്. എന്നാല്‍ ശൂദ്രജാതിക്കാരും അതിലും താഴ്ന്നജാതിക്കാരുമായ വിദ്യാര്‍ഥികള്‍ ഏതാണ്ട് 54 ശതമാനത്തോളം പഠിച്ചിരുന്നു……. 1800-കളില്‍ പോലും ഭാരതത്തില്‍ ലഭ്യമായിരുന്ന വിദ്യാഭാസം അന്ന് ഇംഗ്ലണ്ടിലുള്ളതിനേക്കാള്‍ മികവുറ്റതായിരുന്നു. പഠനവിഷയങ്ങളുടെ കാര്യത്തിലും പഠനദൈര്ഘ്യത്തിന്റെയും പാഠ്യരീതിയുടെയും കാര്യത്തിലുമെല്ലാം അത് മേന്മയേറിയതായരുന്നു. നൂറ്റാണ്ടുകളോളം ഇവിടെ നിലവിലുണ്ടായിരുന്ന ആ പാഠ്യരീതിയാണ് ഇംഗ്ലണ്ടില്‍ അവലംബിക്കുകയും അവിടത്തെ സാമാന്യ വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിന് സഹായകമാവുകയും ചെയ്തത്.’ (‘The Beautiful Tree: Indigenous Indian Education in the Eighteenth Century’, p.29, 20)
നമുക്ക് തനതായ ഒരു വിദ്യാഭ്യാസ സമ്പ്രദായമുണ്ടായിരുന്നു. ഗുരുകുല വിദ്യാഭ്യാസരീതി. ആ രീതിയെ അവലംബിച്ച സാംസ്കാരിക പൈതൃകം ലോകത്തിന് നിരവധി പ്രതിഭാശാലികളെ സമ്മാനിക്കുകയുണ്ടായി. എന്തായിരുന്നു പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ അസാമാന്യമായ മേധയ്ക്കു പിന്നിലുണ്ടായിരുന്ന ശക്തി? അഗസ്റ്റസ് ഡീ മോര്ഗന് കണ്ടെത്തിയ 19-ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിതശാസ്ത്രജ്ഞനായ രാമചന്ദ്രലാലിന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു? പ്രാചീന ഭാരതത്തില്‍ സിങ്ക്, ഇരുമ്പ്, വൂട്സ് സ്റ്റീല്‍ എന്നിവ നിര്‍മ്മിച്ച ശാസ്ത്രപാരമ്പര്യം അവര്‍ എവിടെനിന്ന് എങ്ങനെ നേടി? ബീജഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമെല്ലാം നാം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നുലുള്ള ചോദന എന്തായിരുന്നു? ശസ്ത്രക്രിയ്ക്ക് ജന്മമേകിയ സുശ്രുതന്റെ വിദ്യാഭ്യാസയോഗ്യത എന്താണ്? ഭാരതത്തില്‍ ഉടനീളം കാണുന്ന മഹത്തായ ക്ഷേത്രസമുച്ചയങ്ങളില്‍ കാണുന്ന ശില്പകലാവിജ്ഞാനം ഏത് എഞ്ചിനിയറിങ് വിദ്യാഭ്യാസത്തിന്റെ സംഭാവനയാണ്? ഈ ശില്പികള് ഏത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നാണ് ബി.ടെക് എടുത്തത്?
അപ്പോള്‍ നാമൊന്ന് ചുറ്റും കണ്ണോടിച്ചാല്തന്നെ കാണുന്ന അനേകവിധങ്ങളായ ശാസ്ത്രകണ്ടുപിടുത്തങ്ങള്‍ ഭാരതത്തിന്റെതന്നെ സംഭാവനയാണെന്ന് തിരിച്ചറിയാന്‍ വലിയ പഠനമൊന്നും ആവശ്യമില്ല. ഈ സംഭാവനകളൊന്നും ബ്രിട്ടീഷുകാരന് നമുക്ക് തളികയില്‍ വെച്ചുനീട്ടിയ വിദ്യാഭ്യാസത്തിന്റെ ഉദാഹരണങ്ങളുമല്ല.
എന്നാല്‍ ക്ഷീരമുള്ളോരീ അകിടില്‍ ചോര കൗതുകമായുള്ള ആധുനികശാസ്ത്ര പണ്ഡിതരും, ചരിത്ര ഗവേഷകരും കൈകോര്‍ത്ത് ഭാരതീയര്‍ അന്ധവിശ്വാസികളാണെന്ന് മുദ്രകുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. മുകളില്‍ ചൂണ്ടിക്കാണിച്ച ഭാരതീയരുടെ കണ്ടെത്തലുകളെ വിദേശീയരും അംഗീകരിച്ചിട്ടുണ്ടെന്നത് അക്കാദമിക പണ്ഡിതന്മാര്ക്ക് അറിയാഞ്ഞിട്ടല്ല. എന്നാല്‍ അക്കാര്യങ്ങളൊന്നും നമ്മുടെ പാഠപുസ്തകങ്ങളിലോ ചരിത്ര ഗവേഷണഗ്രന്ഥങ്ങളിലോ ഇവര്‍ അറിയാതെപോലും കോറിയിടുകയില്ല.
ആയുര്‍വേദത്തിലെ ഔഷധജ്ഞാനത്തെ ആധുനികശാസ്ത്രസാങ്കേതികമികവില് സ്വന്തമാക്കുന്ന ഒട്ടേറെ ഗവേഷണങ്ങളെക്കുറിച്ച് നാം അറിയുന്നുണ്ട്. മഞ്ഞള്‍, തുളസി തുടങ്ങിയവയുടെ പേറ്റന്റിന് പലരും ശ്രമിക്കുന്നത് ഇതിനുദാഹരണമാണ്. എന്നാല്‍ ആയുര്‍വേദഗ്രന്ഥങ്ങളിലെ ഔഷധവിജ്ഞാനത്തെ തങ്ങളുടേതാക്കി മാറ്റുന്ന ഇക്കൂട്ടര്‍ പിന്നീട് ആയുര്‍വേദം അന്ധവിശ്വാസത്തിന്റെതാണെന്ന് പറയുകയും ചെയ്യുന്നു.
എന്താണ് ഈ പ്രവണതയുടെ മനഃശാസ്ത്രം? പ്രാചീന ഭാരതീയശാസ്ത്രങ്ങളെക്കുറിച്ച് ഇന്നാരും അതിന്റേതായ ക്രമത്തില്‍ പഠിക്കുന്നില്ലെന്ന ഉറപ്പാണ് ഇക്കൂട്ടരെ ഈദൃശ മനോഗതിയിലേക്ക് നയിക്കുന്നത്. പ്ലസ് ടൂ ക്ലാസ്സുകളില്‍ ഗണിതശാസ്ത്രത്തില്‍ സെറ്റ് തിയറി പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഗണിതശാസ്ത്രജ്ഞനായ അഗസ്റ്റസ് ഡീ മോര്‍ഗനെ (1806-1871) പരിചയമുണ്ടായിരിക്കും. അദ്ദേഹം പ്രാചീന ഭാരതീയ ശാസ്ത്രത്തിന്റെ അന്തരാത്മാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയും അതിന്റെ പുനരുജ്ജീവനത്തിന്റെ പ്രതീകമായി രാമചന്ദ്ര ലാല്‍ എന്ന ഭാരതീയ ശാസ്ത്രജ്ഞന്റെ കണ്ടെത്തലുകളെ യൂറോപ്പില്‍ അവതരിപ്പിക്കാന്‍ പ്രയത്നിക്കുകയും ചെയ്ത ആളായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:
”ഭാരതത്തെ നന്നാക്കിയേ അടങ്ങൂ എന്നു കരുതുന്ന ഒട്ടേറെ വൈദേശികരുണ്ട്. അവര്‍ ഭാരതീയ ജനതയെ കാഫിറുകളെപ്പോലെയോ ന്യൂസീലാന്ഡുകാരെപ്പോലെയോ ആണ് നോക്കിക്കാണുന്നത്. ഭാരതത്തില്‍ അതിപുരാതനമായ, ലോകാദ്ഭുതമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു തത്ത്വജ്ഞാനപരമായ ഭാഷയുണ്ടായിരുന്നുവെന്ന കാര്യം അവര്‍ മറക്കുന്നു… ആ ഭാഷയില്‍ എഴുതപ്പെട്ടവയില്നിന്നാണ് നാം നമ്മുടെ അങ്കഗണിതം വികസിപ്പിച്ചത്. ആധുനികമായ വിശ്ലേഷണങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ബീജഗണിതം നമുക്ക് ലഭിച്ചത് അതില്‍നിന്നാണ്. ഈ ഭാഷയില്‍ നമുക്ക് യുക്തിബോധത്തിന്റെയും ആധ്യാത്മികതയുടെയും സമ്പ്രദായങ്ങള്‍ കണ്ടെത്താം. ഗ്രീക്കിനോടു കിടപിടിക്കുന്ന, ടോളമിയുടെ ചില കണ്ടെത്തലുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഗ്രീക്കിനോട് തുലനം ചെയ്യാന്‍ സാധിക്കാത്ത അത്രയും ഉയരത്തില്‍ വിരാജിക്കുന്ന ജ്യോതിശ്ശാസ്ത്രം നമുക്കിതില്‍ ദര്‍ശിക്കാം.
ഡീ മോര്ഗന് അഭിപ്രായപ്പെടുന്നത്, അതിപ്രാചീനകാലത്ത് ഒരു പക്ഷേ ഗ്രീക്ക് ചിന്തകളെല്ലാം ഉടലെടുക്കുന്നതിനും മുന്‍പ് ഹിന്ദുവിന്റെ ശാസ്ത്രശാഖ അതിന്റെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്നിരിക്കണം എന്നാണ്. അതിന്റെ അവശേഷിപ്പുകള്‍ മാത്രമാണ് ഇന്നു നമ്മുക്ക് ലഭ്യമാവുന്നത്.
പ്രാചീന രീതിയിലുള്ള ഗുരുകുലവിദ്യാഭ്യാസംകൊണ്ടു മാത്രമേ നഷ്ടപ്രായമായ നമ്മുടെ ഗതകാല ശാസ്ത്രങ്ങളെ പുനരാഗമിപ്പിക്കാന് സാധിക്കുകയുള്ളൂ. പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും ചികയുന്നതിനേക്കാള്‍ നമുക്ക് വരം വേദങ്ങളിലെ ശുദ്ധശാസ്ത്രത്തെ അവതരിപ്പിച്ച ഷഡ്ദര്ശനഗ്രന്ഥങ്ങളുടെ പഠനമായിരിക്കും. യുക്തിയുടെ പടവുകള്‍ കയറി മുന്നോട്ടുപോയ ന്യായദര്‍ശനവും പദാര്ഥവിദ്യയെ ഉള്‍ക്കൊള്ളുന്ന വൈശേഷിക ദര്‍ശനവും, ശ്രീനിവാസ രാമാനുജന്റേതുപോലെ അന്തര്‍ജ്ഞാനത്തെ വികസിപ്പിച്ചെടുത്ത് ജീവിതസമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തിയ കപില, പതഞ്ജലീമുനികൃതങ്ങളായ സാംഖ്യ-യോഗദര്‍ശനങ്ങളും നമ്മുടെ പ്രാചീന ശാസ്ത്രവിദ്യകളെ കണ്ടെത്തിയ ആചാര്യന്മാരുടെ മാര്‍ഗങ്ങളെ സുതരാം വെളിവാക്കാന്‍ സഹായിക്കും.
ഈ വഴിയേ സഞ്ചരിച്ചാല്‍ മാത്രമേ, പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിലൂടെ മനുഷ്യന്റെ നിലനില്പിനുപോലും ഭീഷണിയാവുകയും ചെയ്യുന്ന ആധുനികരീതികളില്നിന്ന് വ്യത്യസ്തമായി, ധാര്മ്മികമൂല്യത്തിലധിഷ്ഠിതമായ ചിന്തകളെ ലോകത്തിനു സംഭാവനചെയ്ത് ലോകസമാധാനത്തിനുവേണ്ടി നിലകൊണ്ട ഭാരതീയശാസ്ത്രചിന്തയ്ക്ക് സുദൃഢമായ ഒരടിത്തറയൊരുക്കാന് സാധിക്കുകയുള്ളൂ. അതാകട്ടെ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: