(രാമതീര്‍ത്ഥ സ്വാമികള്‍ സര്‍വ്വേശ്വരന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ പറയാറുള്ള കഥ)
”അദ്ദേഹം (ഈശ്വരന്) ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്, നിയന്താവാണ്. ചെറുതും വലുതുമായ എല്ലാ വസ്തുവിലും ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നത് ഈ പരാശക്തിയാണ്.” ഇതെപ്പോഴും സ്വാമികള്‍ ആവര്‍ത്തിച്ചിരുന്നു. 1894 ജൂണ്‍ അഞ്ചിന് ശ്രീ ഭഗത്തിന് എഴുതിയ കത്തില്‍ ഈ തത്ത്വത്തെ മനോഹരമായ ഒരു പ്രതീക കഥയിലൂടെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു.
മേശയില്‍ വച്ച് ഞാനീ കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. രാവിലെ അവിടെ കുറച്ച് പഞ്ചസാരത്തരികള്‍ വീണുപോയിരുന്നു. അത് പൊറുക്കിക്കൊണ്ടുപോകുവാന് കുറെയധികം ഉറുമ്പുകള്‍ അവിടെ കൂട്ടംകൂടി- ഇടയ്ക്കിടെ നിന്ന് അവ ഞാനെഴുതിക്കൊണ്ടിരിക്കുന്നത് നോക്കിക്കൊണ്ട് പരസ്പരം സംസാരിച്ചു. പേന ചലിക്കുമ്പോള്‍ രൂപംകൊള്ളുന്ന അക്ഷരങ്ങള്‍ അവയെ അത്ഭുതപ്പെടുത്തി. ഒരു കുട്ടി ഉറുമ്പ് പറഞ്ഞു: ”സഹോദരി ഈ പേനക്ക് എന്തൊരു കര്‍തൃത്വ ശേഷിയാണ്- വെളുത്ത കടലാസില്‍ അതെത്ര പെട്ടെന്നാണ് ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. അതിന് അപാരമായ സിദ്ധിവിശേഷമാണുള്ളത്. അതുപറയുന്നത് രണ്ടോ മൂന്നോ വരകള്‍ കൊണ്ട് അതിന് ഭരണകൂടങ്ങളെ തകിടം മറിക്കാനാവുമെന്നാണ്. ആ കാര്യം ശരിയാണെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. സമ്പൂര്‍ണ ലോകവും ഈ പേനയുടെ സൃഷ്ടിയാണ്, നമ്മളും അതിന്റെ സന്താനങ്ങളത്രെ.”
അപ്പോള്‍ രണ്ടാമത്തെ ഉറുമ്പ് പറഞ്ഞു: ”നീ ചെറിയ കുട്ടിയാണ്, അതുകൊണ്ടുതന്നെ അറിവും കുറവാണ്. ഈ പേന ഒരു ജഡ വസ്തുവാണ്, എല്ലാ കാര്യവും അതിനെക്കൊണ്ടു ചെയ്യിക്കുന്നത് ആ രണ്ടു വിരലുകളാണ്. അതിനാല്‍ ശക്തിമത്തായതും പ്രശംസനീയവുമായത് അവയാണ്.”
ഇതുകേട്ടു നിന്നിരുന്ന കുറച്ചുകൂടി പ്രായമായ ഒരു ഉറുമ്പ് അപ്പോള്‍ പറഞ്ഞു: ”നിങ്ങള്‍ രണ്ടുപേര്‍ പറഞ്ഞതും പൂര്‍ണ്ണമല്ല, സത്യത്തില്‍ പേന പിടിച്ചിട്ടുള്ള വിരല്‍ സ്വതന്ത്രങ്ങളല്ല. അവ ആ കൈയുടെ ഭാഗമാണ്. അതുകൊണ്ട് കൈയാണ് ശ്രേഷ്ഠം.”
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന വൃദ്ധനായ ഒരു ഉറുമ്പ് പറഞ്ഞു: ”യഥാര്‍ത്ഥ വസ്തുത അതിനുമപ്പുറമാണ്. കൈയാരുടേതാണ്? ആ ശരീരത്തിന്റേതല്ലേ. അതിനാല്‍ അഭിനന്ദിക്കേണ്ടത് ശരീരത്തെയാണ്.
ഇതെല്ലാം കേട്ട എനിക്ക് തോന്നി ഈ ഉറുമ്പുകള്‍ വളരെ ചെറുതാണ്, അവയുടെ ചിന്താശേഷിയും പരിമിതമാണ്. ശരീരത്തിനും സ്വയം ചലനശേഷിയില്ല- പ്രാണനാണ് അതിനെ ചലിപ്പിക്കുന്നത്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ പ്രാണന്റെയും പ്രാണനായി വര്‍ത്തിക്കുന്നത് സാക്ഷാല്‍ പരമാത്മാവാണ്. എല്ലാം സൃഷ്ടിക്കുന്നതും ചലിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും എല്ലാം പരമാത്മാവാണ്. നാം വെറും കൡപ്പാവകള്- പരമാത്മാവിന്റെ ആഗ്രഹത്തിനൊത്ത് ചിരിക്കുകയും ചിന്തിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുന്ന പാവകള്‍. ഓടക്കുഴല്‍ സ്വയം നാദം കേള്‍പ്പിക്കുന്നില്ല, വാളുകള്‍ യുദ്ധം ചെയ്യാറുമില്ല- അതിനു പിന്നില്‍ ഒരാളുണ്ടാവുമ്പോഴേ അവയൊക്കെയും പ്രവര്‍ത്തിക്കാറുള്ളൂ. അതാണ് സര്വ്വേശ്വരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: