യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതില്‍ മാധ്യമങ്ങള്‍ അത്ഭുതം പ്രകടിപ്പിച്ചത് രസകരമായെന്നുവെന്നുവേണം പറയാന്‍. മതേതര മാന്യന്മാരൊക്കെ വളരെ പെട്ടെന്ന് രാഷ്ട്രത്തിന്റെ ഭാവിയിലും, സാമൂഹ്യസൗഹാര്‍ദ്ദത്തിലും, മതന്യൂനപക്ഷങ്ങളുമായുള്ള ബന്ധത്തിലും, ‘ഹിന്ദുത്വവാദി’യായ യോഗി രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ സര്‍ക്കാരിന്റെ തലവനാവുന്നതിലും ആശങ്ക രേഖപ്പെടുത്തി.
സംഘപരിവാറുമായി ബന്ധപ്പെട്ട എന്തെങ്കിലും, എന്നെങ്കിലും ഈ മതേതര മാന്യന്മാര് ഇഷ്ടപ്പെട്ടിട്ടുണ്ടോ? കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ നരേന്ദ്ര മോദിയെ വളരെയധികം ഇഷ്ടപ്പെടുകയും അദ്ദേഹമായിരിക്കും ഇന്ത്യയ്ക്ക് ഏറ്റവും ചേര്‍ന്ന പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കുകയുമായിരുന്നോ? അല്ല, ഒരിക്കലുമല്ല.
കാവിനിറക്കാര് ഏത് സമയത്ത് എന്ത് ചെയ്താലും അതൊക്കെ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. അവ രാഷ്ട്രത്തിന് അപകടകരമാണെന്നും വിധിക്കപ്പെട്ടു. മോദിയുടെ പേരില്‍ അപവാദം പരത്തുന്ന ഇക്കൂട്ടര്‍ക്ക് കാവിയുടുത്തവരെല്ലാം ജന്മനാ വര്‍ഗീയവാദികളാണ്. പച്ചയാണ് മതേതരത്വത്തിന്റെ നിറം.
ഇതേയാളുകള്തന്നെയാണ് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദിയെ ‘വെറുപ്പിന്റെ ദൈവം’ ആയി പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രതിഷ്ഠിച്ചത്.അവരാണിപ്പോള്‍ കാവി ധരിച്ച സന്യാസി ഭരണത്തലവനായതില്‍ യുപിക്ക് സംഭവിക്കുന്നതോര്‍ത്ത് ആശങ്കപ്പെടുന്നത്. അമേരിക്കന്‍ മാധ്യമങ്ങളിലെ പംക്തികള്‍ എഴുതുന്നവര്‍ ‘സ്വതന്ത്ര ചിന്തയ്ക്ക്’ ഇടംകുറഞ്ഞതില് ജനങ്ങള്‍ വിഷണ്ണരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്.
ഇവര്‍ ചെയ്യുന്നത് തെറ്റാണ്. ഇന്ത്യയുടെ സമകാലിക യാഥാര്‍ത്ഥ്യം പൂര്‍ണമായും വളച്ചൊടിക്കുകയാണിവര്‍. ഇന്ത്യയിലെ ജനങ്ങളോടുള്ള വിദ്വേഷമാണ് ഇവരെ പംക്തികളെഴുതാന്‍ പ്രേരിപ്പിക്കുന്നത്. ഭരണം വെറും കുടുംബത്തിലെ വെടിവട്ടമാക്കി മാറ്റി ജനങ്ങളെ വര്ഗീവാദത്തിലേക്ക് തള്ളിവിട്ടവരെ പരാജയപ്പെടുത്തി, ഒരു പാര്‍ട്ടിയെയും അതിന്റെ ആശയസംഹിതയെയും വന്‍തോതില്‍ പിന്തുണച്ചവരെ നിന്ദിക്കുകയാണ് ഇത്തരം പംക്തികള്‍. ഹിന്ദുക്കളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിപ്പായിച്ച് അഭയംതേടി നടക്കുന്നവരാക്കിയ രാഷ്ട്രീയക്കാരെയാണ് ജനങ്ങള്‍ തള്ളിയത്.
2017 യുപി തെരഞ്ഞെടുപ്പ് ഫലം ഹിന്ദു ഉദാരതയുടെയും മര്‍ക്കടമുഷ്ടിക്ക് കീഴടങ്ങാന്‍ മനസില്ലാത്ത സ്വതന്ത്രചിന്താഗതിയുടെയും സൃഷ്ടിയാണ്. വിശുദ്ധചിന്തകളെ വിമര്‍ശിക്കാനും സംശയങ്ങളുന്നയിക്കാനും കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. നിരീശ്വരവാദികള്‍, വിശ്വാസികള്‍, ആജ്ഞേയവാദികള്‍, വിഗ്രഹഭഞ്ജകര്‍, സ്വയംപ്രഖ്യാപിത ദൈവങ്ങള്‍, ക്ഷേത്രാരാധകര്‍ എന്നിവരെയൊക്കെ ഹിന്ദുത്വം ഉള്‍ക്കൊള്ളുന്നു. കടുത്ത വിദ്വേഷത്താല്‍ ഹിന്ദുക്കളെ കടന്നാക്രമിക്കുന്നവര്‍ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്.
ലോകത്ത് പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കെല്ലാം ഹിന്ദുക്കള്‍ അഭയം നല്‍കിയിട്ടുണ്ട്. നമുക്കെതിരെ യുദ്ധം ചെയ്യുകയും നമ്മുടെ ജനങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുകയും ചെയ്യുന്നവരോടുപോലും സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. ഇത്തരമൊരു പൈതൃകത്തില്‍ വിശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ എങ്ങനെയാണ് പ്രകോപനകാരിയാവുന്നത്?
യോഗി ആദിത്യനാഥ് കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥിന്റെ ജന്മദിനാഘോഷത്തില് എന്നെ മുഖ്യാതിഥിയായി ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗോരഖ്പൂര്‍ ആശ്രമത്തിലെ കാഴ്ചകള്‍ എനിക്ക് അവിശ്വസനീയമായി തോന്നി. അദ്ദേഹം നിരവധി ബിരുദ കോളജുകളും പൊളിടെക്നിക്കുകളും നടത്തുന്നു.
ആശുപത്രിയില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യങ്ങള്‍ സൗജന്യമാണ്. ഒരു സംസ്കൃത കോളജും നടത്തുന്നുണ്ട്. ആശ്രമത്തിന്റെ വക ക്ഷേത്രസങ്കേതത്തിലെ കടകള്‍ അധികവും നടത്തുന്നത് മുസ്ലിങ്ങളാണ്. ഇവിടുത്തെ സ്കൂളുകളിലെയും കോളജുകളിലെയും നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും മുസ്ലിങ്ങളാണ്. ഇവിടങ്ങളിലൊന്നും ഇവര്‍ യാതൊരു വിവേചനവും അനുഭവിക്കുന്നില്ല.
യുവഗായികയെ ഭീഷണിപ്പെടുത്തുന്ന അസമിലെ മുള്ളമാരെ ന്യായീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വന്‍ ജനപിന്തുണയുള്ള ഒരു ഹിന്ദുസന്യാസിയെക്കുറിച്ച് കഴിയുന്ന രീതിയിലൊക്കെ തെറ്റിദ്ധാരണ പരത്തുകയാണ്. യോഗിയല്ല, ഹിന്ദു ദേശീയതയ്ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ വിഷംചീറ്റി വിദേ്വഷം പരത്തുന്ന മാധ്യമപ്രവര്‍ത്തകരാണ് പ്രകോപനകാരികള്‍.
യോഗിയുടെ ഹിന്ദുരാഷ്ട്രമല്ല യുപി. ഞങ്ങള്‍ വിശ്വസിക്കുന്നത് സാംസ്കാരിക ഹിന്ദുരാഷ്ട്രത്തിലാണ്. അതാകട്ടെ ഭാരതം മഴുവനുമാണ്. യുപി തീര്‍ച്ചയായും ഭാരതീയ സംസ്കാരത്തിന്റെയും നാഗരികതയുടെയും സജീവ പ്രതീകമാണ്. സോഷ്യലിസ്റ്റ് ചിന്തകനും രാഷ്ട്രീയക്കാരനുമായിരുന്ന രാംമനോഹര്‍ ലോഹ്യ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഭാരതമെന്നത് മൂന്ന് സ്വപ്നങ്ങളാണ്- രാമന്, കൃഷ്ണന്, ശിവന്. ഇതേക്കുറിച്ച് അദ്ദേഹം മനോഹരമായി എഴുതിയിട്ടുമുണ്ട്. പക്ഷെ അനുയായികള്‍ അത് മറന്നുപോയി.
രാമന്, കൃഷ്ണന്, ശിവന് എന്നൊക്കെ നിങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍തന്നെ ഭാരതീയ പാരമ്പര്യത്തെക്കുറിച്ച് യാതൊന്നുമറിയാത്ത ഇന്ത്യയിലെയും പാശ്ചാത്യനാടുകളിലെയും മതേതര മാധ്യമങ്ങള്‍ ഭീതിപരത്താന്‍ തുടങ്ങും. പ്രകോപനകാരികളായ ഹിന്ദുക്കള്‍ മൂന്നു ക്ഷേത്രങ്ങള്‍ക്കുവേണ്ടി വര്‍ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കുകയാണെന്ന് പ്രചരിപ്പിക്കും. പരാജയം ഭയക്കുന്ന വൃത്തികെട്ട ശക്തികളും മതവിദേ്വഷം മുറുകെപിടിക്കുന്നവരുമാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കുന്നത്.
ഹിന്ദുക്കളുടെ മഹോത്സവമായ കുംഭമേളയുടെ മേല്‍നോട്ടത്തിന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് മുസ്ലിംമതമൗലികവാദിയായ അസംഖാനെ നിയമിച്ചപ്പോള്പോലും ഹിന്ദുക്കള്‍ ശാന്തരായിരുന്നു. ഈ പരിപാടികളില്‍ കുഴപ്പം കാണിച്ചതിന് അസംഖാന് പുറത്തുപോകേണ്ടിവന്നപ്പോള്‍ മതേതരവാദികളുടെ രോഷം മുഴുവന്‍ ഹിന്ദുക്കളോടായി. ഹിന്ദു മഹാസമ്മേളനത്തിന്റെ മേധാവിയായി മുസ്ലിം വന്നതില്‍ ആനന്ദിച്ച മതേതരമാധ്യമങ്ങള്‍ ഒരു ബിജെപി മുഖ്യമന്ത്രി ഹജ്ജ് കമ്മറ്റിയുടെ മേധാവിയായി ഏതെങ്കിലും ഹിന്ദുവിനെ നിയമിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക?
യോഗിയുടെ യുപി വികസനാധിഷ്ഠിത സംസ്ഥാനമായിരിക്കും. എവിടെയെങ്കിലും ഏതെങ്കിലും സമുദായത്തെ നിന്ദിക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ അത് വകവച്ചുകൊടുക്കില്ല. കൈരാനയില്‍ സംഭവിച്ചത് ഏതൊരു പൗരസമൂഹത്തിനും മുഖത്തേറ്റ അടിയാണ്. മറ്റാര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ല. സമാധാനവും നീതിയും പുലരുന്ന, കുഴപ്പക്കാരെ കര്‍ക്കശമായി കൈകാര്യം ചെയ്യുകയും എന്നാല്‍ രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമര്‍ത്ഥനായ മുഖ്യമന്ത്രിയാണ് താനെന്ന് യോഗി ആദിത്യനാഥ് തെളിയിക്കും എന്നാണ് എന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: