മുഹമ്മ: കാവുങ്കല്‍ പ്രദേശത്ത് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്. കച്ചവടക്കാരനായ കാവുങ്കല്വെളിയില് ഷാജിയുടെ ഭാര്യ ചന്ദ്രലേഖ, ഓട്ടോ ഡ്രൈവര്‍ മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വെളിയില്‍ ഗിനേഷ്, സഹോദരി ശ്രീല എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കടിയേറ്റ ചന്ദ്രലേഖയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോയുമായി വന്നപ്പോഴാണ് ഗിനേഷിനെയും സഹോദരി ശ്രീലയെയും നായ ആക്ര മിച്ചത്.
ചന്ദ്രലേഖയ്ക്ക് കാലിനും ഗിനേഷിന് കൈയ്ക്കും കാലിനും മുഖത്തും ശ്രീലയുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 6.30നാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന ഇവരെ വളര്‍ത്തു നായ ചങ്ങല പൊട്ടിച്ച് എത്തിയാണ് അക്രമിച്ചത്.
കാവുങ്കലും പരിസര പ്രദേശത്തും ഒരാഴ്ചയേറെയായി തെരുവു നായയുടെ ആക്രമണം വര്‍ദ്ധിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞാഴ്ച മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെ ഭാര്യ പ്രിയ, കുറ്റേവെളി ചന്ദ്രമോഹനന് നായരുടെ മകള്‍ ഇന്ദു, കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അവന്തിക എന്നിവര്‍ക്കും നായയുടെ കടിയേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കാവുങ്കല്‍ ക്ഷേത്ര പരിസരം, പഞ്ചായത്ത് എല്‍പി സ്കൂളിന് പടിഞ്ഞാറ് കോളനി, കെപിഎം യുപി സ്കൂള്‍, വാഴയില്‍ കുടുംബക്ഷേത്രം തുടങ്ങിയ പ്രദേശങ്ങള്‍ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വിദ്യാലയങ്ങളിലേയ്ക്ക് പോകുന്ന കുട്ടികള്‍, ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍, പ്രഭാത സവാരി നടത്തുന്നവര്‍ എന്നിവര്‍ക്ക് തെരുവു നായ്ക്കളുടെ ശല്യം ഭീഷണിയായിരിക്കുകയാണ്.
വളര്‍ത്തു നായ്ക്കള്‍ക്ക് യഥാസമയം വാക്സിനേഷന് എടുക്കാറില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: