പള്ളിപ്പുറം: ദ്വീപ് നിവാസികളുടെ കാത്തിരിപ്പിന് അറുതി. മാട്ടേല്തുരുത്തില് വെളിച്ചമെത്തുന്നു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ മാട്ടേല്‍തുരുത്ത് നിവാസികള്‍ വൈദ്യുതിക്കായി കാത്തിരിക്കാന്‍ അരനൂറ്റാണ്ടിലേറെയായി.
വേമ്പനാട് കായലിലെ ദ്വീപില്‍ പന്ത്രണ്ടോളം കുടുംബങ്ങളാണ് കഴിയുന്നത്. തെരഞ്ഞെടുപ്പടുത്താല്‍ വൈദ്യുതിയെത്തിക്കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ദ്വീപിലേക്കെത്തും. ജയിച്ചുപോയവരാരും തങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ദ്വീപിലേക്കെത്തുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായാണ് തുരുത്തില് വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കേന്ദ്രം അനുവദിച്ച തുകയ്ക്ക് പുറമെ എ.എം. ആരിഫ് എംഎല്‍എയും പദ്ധതിക്കായി തുക അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിനായി തുരുത്തിന്റെ ഇരുകരകളിലും ടവര്‍ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലമുടമകളില്‍ നിന്ന് അനുമതി ലഭിച്ചു.
നിലവില്‍ മണ്ണെണ്ണവിളക്കും സൗരോര്‍ജ്ജ റാന്തലുമാണ് ദ്വീപിലുള്ളവര്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്ജ്ജുചെയ്യുന്നതിനുപോലും മറുകരയിലെത്തേണ്ട സ്ഥിതിയാണ്. നാളുകളേറെയായുള്ള കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണ് ദ്വീപ് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: