എരുമേലി: ശബരിമല പാതയിലെ എരുത്വാപ്പുഴ-കണമല റോഡിന് സമാന്തരമായി നിര്‍മ്മിച്ച എരുത്വാപ്പുഴ കീരിത്തോട്-കണമല റോഡിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി. ജി. സുധാകരന് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട റോഡുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. എരുത്വാപ്പുഴ കീരിത്തോട് കണമലവരെ രണ്ടര കിലോമീറ്റര്‍ ദൂരമുള്ള സമാന്തരപാതക്ക് 6.30 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചിലവലിച്ചത്.
റോഡ് നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതിയും അപാകതയും ഉണ്ടെന്നുകാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നുവെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് വകുപ്പ്മന്ത്രി കൂടിയായ ജി. സുധാകരന് ഉദ്ഘാടനത്തിനെത്തിയത്.നാട്ടുകാരുടെ പരാതിയില്‍മേല്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ നടത്തിയ ഉദ്ഘാടനംതന്നെ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
വളവുകള്‍, കലുങ്കിന്റെ കുറവ്, റോഡിന്റെ അപകടാവസ്ഥ, ടാറിംഗിലെ അപാകതയടക്കം വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. പി.സി ജോര്‍ജ് എംഎല്‍എ മുന്‍കൈ എടുത്താണ് റോഡ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിതന്നെ അഴിമതി അന്വേഷിക്കുമെന്ന് പറഞ്ഞത് സംഭവത്തിലെ ഗൗരവം കണക്കിലെടുത്താണ്.
മുണ്ടക്കയം കോരുത്തോട് പമ്പാവാലി, എരുത്വാപ്പുഴ, കീരിത്തോട്, കണമല, മുക്കൂട്ടുതറ, ഇടകടത്തി, കണമല തുടങ്ങിയ റോഡുകളാണ് മന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യാനെത്തിയത്. ആന്റോ ആന്റണി എം.പി, പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: