കുമളി: കഞ്ചാവും, മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെടുന്ന ഗുളികയുമായി യുവാവ് കുമളി ചെക്ക് പോസ്റ്റില്‍ എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായി. റാന്നി പഴവങ്ങാടി പുന്നമൂട്ടില്‍ ജിനോഷ്(27) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ച 3 മണിയോടെ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നും എത്തിയ ബസില്‍ നിന്നും ഇറങ്ങി നടന്ന് ചെക്ക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നടപ്പില്‍ സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു.
നൈട്രോസ്പാം വിഭാഗത്തില്‍പ്പെടുന്ന 40 ഗുളികളും 250 ഗ്രാം കഞ്ചാവുമാണ് യുവാവിന്റെ പക്കല്‍നിന്നും കണ്ടെത്തിയത്. കഞ്ചാവ് മുണ്ടിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഗുളികള്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഗുളിക 700 രൂപയ്ക്കും കഞ്ചാവ് 6500 രൂപയ്ക്കുമാണ് വാങ്ങിയതെന്നാണ് മൊഴി. മാനസ രോഗികള്‍ക്ക് നല്‍കുന്നതും കൂടാതെ മയക്ക്മരുന്ന് വിഭാഗത്തില്‍പ്പെടുന്നവയുമാണ് ഗുളികള്‍. എരുമേലി, റാന്നി എന്നീ പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിനുവേണ്ടിയാണെന്ന് മയക്ക് മരുന്ന് കടത്തുന്നതെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. തമിഴ്നാട് കമ്പത്തിന് സമീപത്ത് നിന്നുമാണ് കഞ്ചാവും ഗുളികളും വാങ്ങിയതെന്നും പറഞ്ഞു. ഗുളികള്‍ ഉള്‍പ്പെടെ ലഭിച്ചത് വീട്ടില്‍ നിന്നാണെന്നാണ് വിവരം. ഇത്തരത്തില്‍ മരുന്ന് വില്‍ക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ ഉണ്ട് എന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ പി റെജിമോന്, പ്രീവന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദാക്ഷാന്, സിവില്‍ ഓഫിസര്‍മാരായ കെ എന്‍ രാജന്, കെ എസ് അസീസ്, പി ആര് സുനില്‍കുമാര്‍, അനീഷ് എം പി, ജിജി കെ ഗോപാല്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: