കൊല്‍ക്കത്ത: ടീമുകളെല്ലാം ആകുന്നതേയുള്ളൂവെങ്കിലും ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു. ഫൈനല്‍ ഒക്ടോബര്‍ 28 രാത്രി എട്ടിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍. പ്രാഥമിക റൗണ്ടിലെ ആറ്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളുള്‍പ്പെടെ എട്ടു കളികള്‍ക്ക് കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ ആറിന് നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലും ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുമായി ഉദ്ഘാടന മത്സരങ്ങള്‍. ഗോവ, ഗോഹട്ടി മറ്റു വേദികള്‍. ‘ഫുട്ബോള്‍ ടെയ്ക്സ് ഓവര്‍’ (എല്ലാം ഫുട്ബോളിലേക്ക്) എന്നതാണ് ടൂര്‍ണമെന്റിന്റെ തലവാചകം.
എ, ബി, സി, ഡി, ഇ, എഫ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ പ്രാഥമിക ഘട്ടത്തില്‍ പോരാടും. ഇതില്‍ ഡി ഗ്രൂപ്പിലെ അഞ്ച്, സി ഗ്രൂപ്പിലെ ഒരു മത്സരമാണ് കൊച്ചിയില്‍ നടക്കുക. ഒക്ടോബര്‍ ഏഴ്, 10, 13 ദിവസങ്ങളില്‍ പോരാട്ടം. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരും മികച്ച നാലു മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. കൊച്ചിയിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 18ന്. ഗ്രൂപ്പ് ഡിയിലെ ജേതാക്കളും ബി, ഇ, എഫ് ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരുമാണ് ഏറ്റുമുട്ടുക. ക്വാര്‍ട്ടര്‍ ഫൈനല്‍ 22ന്. മുംബൈ, ഗോഹട്ടി എന്നിവിടങ്ങളിലാണ് സെമി ഫൈനലുകള്‍, 25ന്.
പ്രാഥമിക റൗണ്ടില്‍ ഒരു ദിവസം രണ്ടു കളി. ആദ്യത്തേത് വൈകിട്ട് അഞ്ചിന്, രണ്ടാമത്തേത് രാത്രി എട്ടിന്. ഒരു സെമിയും ലൂസേഴ്സ് ഫൈനലും അഞ്ചിന്. എ ഗ്രൂപ്പിലെ ഒരു മത്സരമൊഴികെയെല്ലാം മുംബൈയില്‍. ശേഷിക്കുന്നത് ദല്‍ഹിയില്‍. ബി ഗ്രൂപ്പിലെ ഒരെണ്ണമൊഴികെ ദല്‍ഹിയില്‍. ഒരു മത്സരം മുംബൈയില്‍. സി ഗ്രൂപ്പിലെ അഞ്ചിനും ഡിയിലെ ഒന്നിനും വേദി ഗോവ. ഇയിലെ അഞ്ച്, എഫിലെ ഒരു പോരാട്ടം ഗോഹട്ടിയിലും, എഫിലെ അഞ്ച്, ഇയിലെ ഒരു മത്സരം കൊല്‍ക്കത്തയിലും അരങ്ങേറും. പ്രീ ക്വാര്‍ട്ടര്‍ എല്ലാ വേദിയിലുമുണ്ട്. മുംബൈയിലും ദല്‍ഹിയിലും ക്വാര്‍ട്ടര്‍ മത്സരങ്ങളില്ല.
ഫിക്സചര്‍ നറുക്കെടുപ്പ് ജൂലൈ ഏഴിന് നവി മുംബൈയില്‍. ഏഷ്യയില്‍ നിന്ന് ആതിഥേയരായ ഇന്ത്യക്കു പുറമെ ഇറാന്, ഇറാഖ്, ജപ്പാന്, ദക്ഷിണ കൊറിയ ടീമുകള്‍ യോഗ്യത നേടി. ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, പരാഗ്വെ, ചിലി, കൊളംബിയ ടീമുകളെത്തും. ഓഷ്യാനിയയ്ക്കുമുണ്ട് രണ്ടുപേര്‍ ന്യൂസിലന്‍ഡും, ന്യൂ കാലെഡോണിയയും. യൂറോപ്പ്, കോണ്‍കകാഫ്, ആഫ്രിക്ക മേഖലയിലെ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: