തിരുവനന്തപുരം: നീറ്റ് പ്രവേശനത്തിന് സര്‍ക്കാരുമായി സഹകരിക്കണമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകളോട് മുഖ്യമന്ത്രി. മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ തന്നെ പ്രവേശനം നടത്തുമെന്നും മാനേജ്മെന്റുകളെ അറിയിച്ചു. പ്രവേശനത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കണമെന്നും പ്രതിസന്ധിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധികളുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ പ്രവേശനം നടത്തിയാല്‍ ഫീസ് ഇളവ് നല്കാന് കഴിയില്ലെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്. 2006ലേതു പോലെ നിയമം കൊണ്ടുവരാനുളള സാധ്യത ആരായണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.
മുന്‍വര്‍ഷത്തെപ്പോലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റ്, 50 ശതമാനം മാനേജ്മെന്റ് സീറ്റ് എന്ന നില സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇല്ലാതായെന്നും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഏകീകൃത കൗണ്‍സിലിങ്ങ് വഴി പ്രവേശനം നടത്തുക മാത്രമേ വഴിയുളളൂവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് വിശദീകരിച്ചു. കല്പിത സര്‍വ്വകലാശാലകള്‍ക്കും സുപ്രീം കോടതി വിധി ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: