കാലടി: സര്‍വ്വമത അംഗീകാരമായിരുന്നു സ്വാമി ആഗമാനന്ദന്റെ ആശയമെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ആഗമാനന്ദ സ്വാമി സെന്റര്‍ ഫോര്‍ വിഷ്വല്‍ കള്‍ച്ചര്‍ ആന്‍ഡ് ഈസ്തെറ്റിക്സിന്റെ പ്രഭാഷണപരിപാടിയില്‍ ‘ഞാന്‍ കണ്ട ആഗമാനന്ദന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.
ഭാരതത്തെ നിര്‍വചിക്കുന്നത് ഭാരതത്തിന്റെ സംസ്കാരത്തെ വച്ചുകൊണ്ടാകണമെന്നും, ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ഭാവം ആദ്ധ്യാത്മികതയാണെന്നും ആഗമാനന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. ഫലപ്രാപ്തിയെക്കുറിച്ചുള്ള ചിന്ത കൂടാതെ കര്‍മ്മം ചെയ്യണമെന്നായിരുന്നു ആഗമാനന്ദന്‍ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ആഗമാനന്ദ സ്വാമി സമൂഹത്തില്‍ എല്ലാവര്ക്കും മാതൃകയാകണമെന്നും ഡോ. ഡി. ബാബു പോള്‍ പറഞ്ഞു.
കനകധാരാ ഓഡിറ്റോറിയത്തില്‍ പിവിസി: ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായി. വിസി: ഡോ. എം. സി. ദിലീപ്കുമാര് ഡോ. ബാബു പോളിന് ഉപഹാരം സമ്മാനിച്ചു. ആഗമാനന്ദ പഠനകേന്ദ്രം കോഡിനേറ്റര്‍ ഡോ. മഞ്ജു ഗോപാല്‍ സ്വാഗതവും കണ്‍വീനര്‍ ഡോ. എസ്. ഷീബ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: