സ്വന്തം ലേഖകന്‍
വിളപ്പില്‍: കോണ്‍ഗ്രസ് ഇടത് ധാരണകള്‍ക്ക് വിളവൂര്‍ക്കലില്‍ തിരിച്ചടി. കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗബലമുള്ള വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ബിജെപിയുടെ വി. അനില്‍കുമാറായിരുന്നു നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്. പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസിന് ഇടത് പിന്തുണയോടെ ഭരണം കയ്യാളാനാണ് രഹസ്യ നീക്കം നടന്നത്. ഇതിനായി കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് തന്ത്രം മനസിലാക്കിയ ബിജെപി നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയ കോണ്‍ഗ്രസിലെ റോസ് മേരിക്കെതിരെയും അവിശ്വാസം നല്കി. ഇതോടെ രണ്ട് അവിശ്വാസങ്ങളെയും പിന്തുണയ്ക്കേണ്ട ഗതികേടുണ്ടായി ഇടതുപക്ഷത്തിന്. അതോടെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസം ഇന്നലെ പാസ്സായി.
നേമം ബ്ലോക്ക് സെക്രട്ടറി കൃഷ്ണന്‍കുട്ടി,പഞ്ചായത്ത് സെക്രട്ടറി റൈറ്റസ് എന്നിവരുടെ സാനിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.രാവിലെ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ ചര്‍ച്ചയില്‍ 11 അംഗങ്ങള്‍ അനൂകൂലിച്ചപ്പോള്‍ ബിജെപിയിലെ ആറ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.അവിശ്വാസം പാസ്സാകാന്‍ ഒന്‍പതുപേരുടെ പിന്തുണമതിയായിരുന്നു.തുടര്‍ന്ന് പ്രസിഡന്റ് അവിശ്വാസത്തില്‍ പരാജയപ്പെട്ടതായി ബ്ലോക്ക് സെക്രട്ടറി പ്രഖ്യാപിച്ചു.പിന്നാലെ പ്രസിഡന്റ് അനില്‍കുമാര്‍ സ്ഥാനമൊഴിഞ്ഞു.ഉച്ചയ്ക്ക് നടന്ന വൈസ്പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിലും 11 പേര് അനുകൂലിച്ചു.കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ വിയോജിച്ചു.ഇതോടെ വൈസ് പ്രസിഡന്റ് റോസ്മേരിയ്ക്ക് സ്ഥാനം നഷ്ടമായി.നടപടികള്‍ പൂര്‍ത്തിയായശേഷം അവിശ്വാസത്തെ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഇന്ന് രാവിലെ സമര്‍പ്പിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി പറഞ്ഞു.ഇലക്ഷന് കമ്മിഷന് പഞ്ചായത്തിലെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഒഴിവുകള്‍ നിയമപ്രകാരം ഗസറ്റില്‍ പരസ്യപ്പെടുത്തും.തുടര്‍ന്ന് വരണാധികാരിയെ നിയമിച്ചശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ട് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തും.
നിലവില്‍ ബിജെപി 6, കോണ്‍ഗ്രസ് 6, സിപിഎം 4, സിപിഐ ഒന്ന് എന്നതാണ് വിളവൂര്‍ക്കലിലെ കക്ഷിനില. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഇടത് ധാരണയില്‍ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന് വിളവൂര്‍ക്കലില്‍ കൂട്ടുകക്ഷി ഭരണമാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിട്ടത്. ഇവരുടെ രാഷ്ട്രീയ നാടകം പൊളിഞ്ഞത് ബിജെപിയും അവിശ്വാസം കൊണ്ടുവന്നതോടെയാണ്. ഇനി ഇടതുപക്ഷത്തിന് പരസ്യ പിന്തുണ നല്കി കോണ്‍ഗ്രസിനെ ഭരണത്തിലേറ്റാന്‍ കഴിയില്ല. അങ്ങനെയായാല്‍ ജനങ്ങള്‍ക്കിടയില്‍ ഇരുപാര്‍ട്ടികള്‍ക്കും കടുത്ത വിമര്‍ശനം ഏല്ക്കേണ്ടിവരും. അതുകൊണ്ടുതന്നെ വിളവൂര്‍ക്കലില്‍ വീണ്ടും നറുക്കെടുപ്പിലൂടെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നിശ്ചയിക്കാനേ ഇലക്ഷന് കമ്മീഷന് സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: