തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കൈയ്യേറ്റത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയേയും ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന് രംഗത്ത്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത വിഎസ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടി പറയാന്‍ എന്ന മട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സിപിഎമ്മിനെ ഞെട്ടിച്ചത്.
മൂന്നാറില്‍ ഭൂമാഫിയ സജ്ജീവമാണെന്നു വിഎസ് പറയുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഇങ്ങനെ, ഭൂമാഫിയ എന്നതു കൊണ്ട് എസ്. രാജേന്ദ്രന് എംഎല്‍എയെയാണോ ഉദ്ദേശിക്കുന്നത് ? സംശയമുണ്ടോ എന്നു വിഎസ്സിന്റെ മറുപടി.
കൈയേറ്റമൊഴിപ്പിക്കാന്‍ മൂന്നാറിലെത്തുന്ന ദൗത്യസംഘത്തിന്റെ കാലുവെട്ടുമെന്നും ഉദ്യോഗസ്ഥരെ നാലുകാലില്‍ നടത്തിക്കുമെന്നും പറഞ്ഞ് തന്റെ ഭരണകാലത്ത് വെല്ലുവിളിച്ച ഭൂ മാഫിയ ഇന്നും സജീവമാണെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ കൂടിയായ വി.എസ്. പറയുന്നു. അത്തരക്കാരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എം. മണിയേയും എസ്. രാജേന്ദ്രനേയും ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനമെന്ന് വ്യക്തം. ഉദ്ദേശിച്ചതാരെയെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായിക്കാണും. അതിനനുസരിച്ച് മാധ്യമങ്ങള്‍ കടമ നിര്‍വഹിക്കണമെന്നും വി.എസ് നിര്‍ദ്ദേശിച്ചു.
വേണ്ടിവന്നാല്‍ ഒരിക്കല്‍കൂടി മൂന്നാറിലേക്ക് പോകും. മൂന്നാറിനെ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തയാറാണ്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ജനതാത്പര്യം സംരക്ഷിക്കുന്നു. സര്‍ക്കാരും പാര്‍ട്ടിയും ഇദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കണം. നിയമവിരുദ്ധമായി കേരളത്തിന്റെ ഒരിഞ്ചുഭൂമി പോലും തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. രാജേന്ദ്രന് കൈയേറ്റക്കാരനല്ലെന്നും ഭൂമിക്ക് പട്ടയമുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് എത്തിയതിനു തൊട്ടു പുറകെയാണ് വി.എസിന്റെ രൂക്ഷവിമര്‍ശനം.
കൈയേറ്റക്കാര്‍ കേരളത്തിന്റെ താത്പര്യത്തിനല്ല നിലകൊള്ളുന്നത്. മൂന്നാറിലും പരിസരത്തും വന്‍ നിക്ഷേപമുള്ള ഭൂ മാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനത്തിനറിയാം. അവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വി.എസ് സര്‍ക്കാരുകള്‍ ഒത്തുകളിച്ചതുകൊണ്ടാണ് കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് സ്വന്തമാക്കാനായതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഉടന്‍ സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണം. സമയം വൈകിയാല്‍ സിവില്‍ കേസ് ഇല്ലാതാക്കാന്‍ എന്ത് ചെയ്യാമെന്നാകും കൊട്ടാരം സ്വന്തമാക്കിയ വ്യവസായി ആലോചിക്കുക. അതിനു മുന്‍പ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും വി.എസ് പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തി ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ മൂന്നാറിലെ ഭൂമാഫിയയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വി.എസ് ഉന്നയിച്ചത്. 2002 മുതല്‍ താന്‍ മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിച്ചു. 2006ല്‍ അധികാരത്തിലെത്തിയപ്പോള്‍ ദൗത്യസംഘത്തെ നിയോഗിച്ച് ടാറ്റ അടക്കമുള്ളവര്‍ അനധികൃതമായി കൈയേറിയ ഭൂമി തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചു.
എന്നാല്‍, തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ അതെല്ലാം അട്ടിമറിച്ചു. ഭൂമി മുഴുവനും വീണ്ടും കൈയേറാന്‍ അവസരമൊരുക്കി. റിസോര്ട്ടുകളുടെതടക്കം 92 അനധികൃത കെട്ടിടങ്ങള്‍ തന്റെ ഭരണകാലത്ത് പൊളിച്ചുമാറ്റി. എന്നാല്‍, തിരിച്ചുപിടിച്ച ഒരേക്കര്‍ സ്ഥലമോ പൊളിച്ച ഒരു അനധികൃത കെട്ടിടമോ ചെന്നിത്തലയ്ക്ക് കാണിച്ചുതരാമോ എന്നും വി.എസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: