സംഘപ്രവര്‍ത്തകരുടെ ഇടയില്‍ ഭട്ജി എന്നറിയപ്പെട്ടിരുന്ന വി. രാധാകൃഷ്ണഭട്ട് എറണാകുളം സുധീന്ദ്രാ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ഇഹലോകവാസം വെടിഞ്ഞു എന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. എറണാകുളം പത്മാ തിയേറ്ററിനു പിറകുവശത്ത് ജ്യൂസ്ട്രീറ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഒട്ടേറെ തവണ പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി സംഘപ്രചാരകന്മാരെ നല്‍കിയിട്ടുള്ള പ്രദേശമാണ് എറണാകുളം തിരുമല ക്ഷേത്രപരിസരം.
പ്രാന്തപ്രചാരക് ഭാസ്ക്കര്റാവുവിന്റെ സ്വാധീനത്താല്‍ രാധാകൃഷ്ണ ഭട്ട് ആദര്‍ശനിഷ്ഠനായ സ്വയംസേവകനായി. ഞാന്‍ ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറിയപ്പോള്‍ രാധാകൃഷ്ണഭട്ടാണ് അവിടെ പ്രചാരകനായി വന്നത്. സാവകാശത്തില്‍ പ്രവര്‍ത്തനത്തില്‍ കഴിവു തെളിയിച്ച് വിഭാഗ് കാര്യവാഹും സംസ്ഥാനശാരീരിക് പ്രമുഖും ബൗദ്ധിക്ക് പ്രമുഖും മറ്റുമായുയര്ന്ന നിലയിലെത്തി. നന്നായി പാടുകയും കഥാപ്രസംഗം നടത്തുകയും ഭജനയില്‍ പങ്കാളിയാകുകയും ചെയ്യുന്നതുകൊണ്ട് ക്ഷേത്രകേന്ദ്രിതപ്രഭാഷണങ്ങള്ക്ക് വലിയ തിരക്കായിരിന്നു അദ്ദേഹത്തിന്.
പുതിയ തലമുറയില്‍ തന്റെ പ്രഭാഷണങ്ങളാല്‍ സ്വാഭിമാനം വളര്‍ത്തിയിരുന്ന ഭട്ജി വിവേകാനന്ദസന്ദേശപ്രചാരണത്തിനുവേണ്ടി ഒരു സംഘടനതന്നെ രൂപീകരിച്ചിരുന്നു. സ്വപ്രയത്നംകൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ പ്രിയപ്പെട്ട ഭട്ജിയുടെ ആദര്‍ശനിഷ്ഠ പുതിയ തലമുറയ്ക്ക് എന്നും അനുകരണീയമാണ്.
ബാലഗോകുലത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പരിപാടികള്‍ നടക്കുമ്പോള്‍ അവരെ കഥ പറഞ്ഞാനന്ദിപ്പിക്കാനെത്തുന്ന ഭട്ജി എന്നും ഒരനുഗ്രഹമായിരുന്നു.
അഭിവന്ദ്യസഹപ്രവര്ത്തകന് എന്റെ അന്ത്യാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: