കോഴിക്കോട്: മിഠായിത്തെരുവിലെ കടകളില്‍ സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കിയോ എന്നറിയാന്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധന തുടങ്ങി. അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കാര്യങ്ങള്‍ സംയുക്ത പരിശോധന ആരംഭിച്ചിരിക്കുന്നത്. കോര്പ്പറേഷന്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, റവന്യു, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
തീപിടിത്തത്തിനും ആളപായങ്ങള്‍ക്കും അത്യധികം സാധ്യതയുളള നിലയിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിവിധ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതല്‍ പ്രവൃത്തികള്‍ നടത്താന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാപാരിസംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാര്‍ച്ച് 25 വരെ ഇതിനായി സമയം അനുവദിക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമാണോ എന്ന പരിശോധനയാണ് ഇന്നലെ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയത്. സുരക്ഷിതമായ ഇലക്ട്രിക്കല്‍ വയറിംഗ്, ഫയര്‍ എക്സ്റ്റിംഗിഷര്‍ സ്ഥാപിക്കല്‍, കോണിപ്പടികളില്‍ സാധനങ്ങള്‍ സൂക്ഷിക്കല്‍ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആയിരത്തി മുന്നൂറോളം കച്ചവടസ്ഥാപനങ്ങളുള്ള മിഠായിത്തെരുവില്‍ മുന്നൂറോളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന് ഉദ്യാഗസ്ഥര്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും സ്ഥലം കയ്യേറിയുള്ള കച്ചവടസ്ഥാപനങ്ങള്ക്കെതിരെയുമെല്ലാം വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് റവന്യൂ സംഘം പറഞ്ഞു. ഏറ്റവും അത്യാവശ്യമായി ഒരുക്കേണ്ട സുരക്ഷപോലും ഒരുക്കാത്ത കടകള്‍ക്ക് ദുരന്ത നിവാരണ നിയമമനുസരിച്ച് നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ നാലിനുമുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറുടെ നിര്‍ദ്ദേശം. സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. അറുപതോളം കടകള്‍ ഇന്നലെ പരിശോധിച്ചു.
മിഠായിത്തെരുവിലെ തീപ്പിടിത്തത്തെക്കാളും പേടി പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥ സംഘത്തെയാണെന്നായിരുന്നു ടി. നസിറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മിഠായിത്തെരുവിന്റെ സുരക്ഷ ലക്ഷ്യമിട്ട് ജില്ലാകലക്ടറുടെ നേതൃത്വത്തില്്യൂനടത്തുന്ന പരിശോധനയെ തടയാനുള്ള ശ്രമം അപഹാസ്യമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.വി. ഇക്ബാല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: