കണ്ണൂര്‍: ഭിന്നലിംഗക്കാരോടുള്ള പൊതുസമീപനം മാറുന്നതിന് ബോധവത്കരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി. ഇതിനായി പോലീസ്, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാരെ തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കാനും കലക്ടര്‍ നിര്‍ദേശം നല്കി. ജില്ലയിലെ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭിന്നലിംഗക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ജില്ലയിലെ കെ.എസ്.ആര്.ടി.സി, സ്വകാര്യബസ് ജീവനക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കാനും വില്ലേജുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും തീരുമാനമുണ്ട്.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി നഗരത്തില്‍ പകല്‍ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. മുന്‍പ് ഭിന്നലിംഗക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചെങ്കിലും 2 പേര് മാത്രമാണ് അപേക്ഷിച്ചതെന്നും സാമൂഹ്യനീതി ഓഫീസര്‍ എല്‍. ഷീബ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസഫ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി തലശ്ശേരി സബ് ജഡ്ജ് എം.പി.ജയരാജന്, സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: