കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അനധികൃത അറവുശാലകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇത്തരം അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ ശക്തമായ നടപടിയെടുക്കാത്തതില്‍ അറവുശാലകള്‍ നഗരമേഖലകളില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്. നൂറുകണക്കിന് ബീഫ്, മട്ടന്‍ സ്റ്റാളുകളാണ് കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ ഒരെണ്ണത്തിന് പോലും നഗരസഭയുടെ ലൈസന്‍സില്ല എന്നത് ഏറെ ഭയാനകമാണ്. ഏകദേശം 25 ഓളം അറവുശാലകളും മാംസ വില്‍പ്പന കേന്ദ്രങ്ങളും പഴയ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുകൂടാതെ ചേലോറ, എടക്കാട്, പുഴാതി, പള്ളിക്കുന്ന്, എളയാവൂര് എന്നീ പഞ്ചായത്തുകളും ഇപ്പോള്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലാണ്. ഇവിടങ്ങളിലുള്ള അറവുശാലകള്‍ക്കും ലൈസന്‍സില്ല. കോര്പ്പറേഷന് അനുമതിയും ലൈസന്‍സും ഉള്ള അറവുശാലകളില്‍ മാത്രമേ ആടുമാടുകളെയും കോഴികളെയും അറവ് ചെയ്ത് മാംസ വില്‍പ്പന നടത്താന്‍ പാടുള്ളൂ. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം അറവുശാലകള്‍ക്കും ലൈസന്‍സില്ല എന്ന് കണ്ടെത്തിയതാണ്. കേരള മുനിസിപ്പല്‍ ആക്ട് 453, 455, 469 വകുപ്പുകള്‍ ഉപയോഗിച്ച് ഇത്തരം വില്‍പ്പന കുറ്റകരമാണ്. ഇത്തരം അറവുശാലകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25 നാണ് നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. യുപിയില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിരെ ഉറഞ്ഞുതുള്ളുന്ന സിപിഎം ഭരണം നടത്തുന്ന കണ്ണൂരിലെ കോര്‍പ്പറേഷനിലാണ് ഇത്തരം അനധികൃത ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് ജനങ്ങളുടെ ആവശ്യം. നടപടി ശക്തമാക്കിയാല്‍ അല്‍പ്പം ദിവസം ഇറച്ചിക്ഷാമം അനുഭവപ്പെടുമെങ്കിലും ലൈസന്‍സ് നേടുകയും ആധുനിക രീതിയിലുള്ള അറവുശാലകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഇതിന് പരിഹാരമാകും. ഇതിന് കോര്പ്പറേഷന് അധികൃതര്‍ തയ്യാറാകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: