പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരുക്കിയ വിരുന്നില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. നിതീഷ് കുമാറുമായുള്ള ഇരുപതു വര്‍ഷത്തെ സഖ്യം ബിജെപി ഉപേക്ഷിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സൗഹൃദാന്തരീക്ഷത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും ഒന്നിക്കുന്നത്.
തന്റെ വീട്ടില്‍ നിതീഷ് ഒരുക്കിയത് ഔദ്യോഗിക അത്താഴവിരുന്നാണ്. ബിഹാറില്‍ മഹാസഖ്യത്തിന്റെ നേതാവായി നിതീഷ് അധികാരത്തില്‍ എത്തിയതിനു ശേഷം ഇതാദ്യത്തെ വിരുന്നൊരുക്കല്‍. എംഎല്‍എ അല്ല എന്ന പേരില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിരുന്നില്‍ നിന്നു വിട്ടു നിന്നപ്പോള്‍ മക്കളായ തേജസ്വിനി യാദവും തേജ് പ്രതാപ് യാദവും പങ്കെടുത്തു.
നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ ആദ്യാവസാനം നിതീഷ് കുമാര്‍ പിന്തുണച്ചിരുന്നു. ബിജെപിയോടുള്ള സമീപനത്തില്‍ നിതീഷ് കാതലായ മാറ്റം വരുത്തുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതിനിടെയാണ് വിരുന്നില്‍ സുശീല്‍ കുമാര്‍ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തത്. എന്നാല്‍ പ്രേം കുമാര്‍, നന്ദ കിഷോര്‍ യാദവ് തുടങ്ങിയ ബിജെപി നേതാക്കള്‍ വിട്ടു നിന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍, വിരുന്നില്‍ പങ്കെടുക്കാന്‍ വിപ്പു നല്‍കാനാവില്ലല്ലോ എന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ മറുപടി.
അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാത്തതില്‍ അതൃപ്തി പ്രകടിപ്പിക്കാനാണ് ലാലു വിരുന്നില്‍ നിന്നു വിട്ടു നിന്നത് എന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിതീഷ് അടുപ്പം കാണിക്കുന്നതിലും ലാലുവിന് വിയോജിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: