ആലപ്പുഴ: അടിസ്ഥാന മേഖലയ്ക്ക് സഹായകമാകുന്ന യാതൊരു നടപടികളുമില്ലാതെ കയര്‍മേഖല, പരമ്പരാഗത വ്യവസായം, തീരദേശമേഖലയെ തീര്‍ത്തും അവഗണിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണ് ബജറ്റിലുടനീളം നിഴലിക്കുന്നത്.
തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപനത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റെ 2017-18ലെ ബജറ്റ് വൈസ് പ്രസിഡന്റ് ദലീമാ ജോജോ അവതരിപ്പിച്ചത്. 75,27,70,751 രൂപ വരവും 66,65,51,878 രൂപ ചെലവും 8,62,18,873 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായി. ഉത്പാദന മേഖലയ്ക്ക് 10 കോടി, നെല്‍കൃഷിക്ക് 2.5, നീര്‍ത്തട വികസനത്തിന് 1.75കോടിയും, നാളികേര കൃഷി വികസനം, ക്ഷീരവികസനം എന്നിവക്ക് 50 ലക്ഷം വീതം, ചെറുകിട വ്യവസായങ്ങള്‍ക്ക് 50 ലക്ഷം എന്നിങ്ങനെ ഉത്പാദന മേഖലയില്‍ തുക നീക്കിവച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് രണ്ട് കോടി, ആര്‍എംഎസ്എ പദ്ധതിക്ക് 1.5 കോടി, വിദ്യാലയങ്ങളുടെ നവീകരണത്തിന് 4.75 കോടി, എസ്എസ്എ പദ്ധതിക്ക് 50 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്ക് തുക നീക്കിവെച്ചു. സാംസ്കാരിക മേഖലക്കായി ഒരു കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയില്‍ കുടിവെള്ള വിതരണത്തിന് ഒരു കോടി, ശുചിത്വം മാലിന്യ നിര്‍മാര്‍ജ്ജനം 50 ലക്ഷം, ശ്മശാന നവീകരണം 50 ലക്ഷം, ആയുര്‍വേദ ആശുപത്രി 50 ലക്ഷം, ആശുപത്രികളുടെ മെയിന്റനന്‍സ് 85 ലക്ഷം, ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രി നവീകരണത്തിന് 90 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.
അങ്കണവാടികളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കോടി, പട്ടികജാതി ക്ഷേമത്തിന് 13.53 കോടി, വനിതാക്ഷേമത്തിന് 3.75 കോടി എന്നിങ്ങനെ സാമൂഹിക ക്ഷേമ മേഖലയിലും വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു. പശ്ചാത്തല മേഖലയില്‍ റോഡ് നിര്‍മാണം 13 കോടി, സൗരോര്‍ജ്ജ പദ്ധതി ഒരു കോടി, പൊതു സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണം ഒരു കോടി, പൊതുസ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങല്‍ രണ്ട് കോടി എന്നിവക്കും തുക അനുവദിച്ചു. എല്ലാ വാര്‍ഡുകളിലും കുമാരി ക്ലബ്, മുതിര്‍ന്ന പൗരന്മാര്ക്കായി ആഴ്ചക്കൂട്ടം, ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ത്രീ സൗഹൃദകേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ജെന്‍ഡര്‍ പാര്‍ക്ക് തുറക്കുമെന്ന സ്ഥിരംപ്രഖ്യാപനം ഇത്തവണയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: