തിരൂര്‍: മലപ്പുറം തിരൂര്‍ വെട്ടത്തുകാവ് ക്ഷേത്രോത്സവത്തിനിടെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സിപിഎം നിയന്ത്രിക്കുന്ന ക്ഷേത്രകമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അതിക്രമം നടത്തിയതെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു. കാവിമുണ്ട് ഉടുത്തവരെയെല്ലാം അടിച്ചോടിക്കാനായിരുന്നു നിര്‍ദ്ദേശം.
ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷവരവിനിടെ കഴിഞ്ഞ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രകോപനമൊന്നുമില്ലാതെ തിരൂര്‍ എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പടിഞ്ഞേറേപുരക്കല് രാധിക(24) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലാത്തിച്ചാര്‍ജ്ജിന് ശേഷം പോലീസിനെ ആക്രമിച്ചെന്ന കുറ്റം ആരോപിച്ച് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐയുടെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. എന്നാല്‍ അടികൊണ്ട് ഓടിയവരെ പിടിക്കാന്‍ മതില് ചാടിക്കടന്നപ്പോള്‍ മതിലില്‍ പതിപ്പിച്ചിരുന്ന കുപ്പിച്ചില്ല് കൊണ്ടാണ് എസ്ഐക്ക് പരിക്കേറ്റതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെട്ടം മരയ്ക്കാംപറമ്പില് ദിനേശന്(42), മുതിയേരി ബൈജു(30) കൈതവളപ്പില്‍ കൃഷ്ണന്(33) എന്നിവരെയാണ് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഉത്സവം അലങ്കോലപ്പെടുത്തിയതിനും പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ വരെ തല്ലിച്ചതച്ചതിനെതിരെ ഭക്തജനങ്ങള്‍ ക്ഷേത്രം ഓഫീസ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: