കൊച്ചി: ജിഷ വധക്കേസിന്റെ വിചാരണ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച വന്നുവെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിറുത്തിവെയ്ക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തിക്കണമെന്നും അമീര്‍ ഉള് ഇസ്ലാമിനെ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളാണ് അമീറിന്റെ അഭിഭാഷകന് ബി.എ. ആളൂര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.
ഈ ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജനുവരി 16നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയത്. ജിഷ കേസിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പിഴവുകളുണ്ടായെന്നും പോലീസ് കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.
ജിഷ വധക്കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്.ഐ.ആര് തയ്യാറാക്കിയതിലും വീഴ്ച വന്നു. കേസില്‍ അന്യസംസ്ഥാനക്കാരനായ അമിര്ഉള് ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അമിര്‍ ഉള് മാത്രമാണോ കേസിലെ പ്രതിയെന്ന് പോലീസിന് ഉറപ്പില്ല.
ഇത് കോടതിയില്‍ കനത്ത തിരിച്ചടിയാവും. സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളായിരിക്കാമെന്ന സാദ്ധ്യത തള്ളാനാവില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറി കൈമാറിയ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ തള്ളി. വിജിലന്‍സിന്റേത് അനാവശ്യ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് മറ്റൊരു റിപ്പോര്‍ട്ട് ഡി.ജി.പി നല്‍കുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യത്തില്‍ കേസില്‍ പുനരരന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ നല്കാന് ഒരുങ്ങുകയാണ് ജിഷയുടെ അച്ഛന് പാപ്പു. ഇതേ ആവശ്യം ഉന്നയിച്ച് പാപ്പു നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: