കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ പ്രതികള്‍ നിയമവിരുദ്ധമായ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്നു വ്യക്തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് ഭൂമി ലഭ്യമാക്കിയെന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, ആര്‍ടെക്ക് ബില്‍ഡേഴ്സ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി പത്തു ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാന്റ് റവന്യു കമ്മിഷണറെ അദ്ധ്യക്ഷനാക്കി ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ് രൂപം നല്കിയ ഉന്നതാധികാര സമിതി സ്വകാര്യ കമ്പനിക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചുവെന്നാണ് ആരോപണം. അന്നത്തെ ചീഫ് സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗങ്ങളുമാണ് കേസ് നേരിടുന്നത്.
ഈ ഭൂമിയിടപാടില്‍ സത്യസന്ധമല്ലാത്ത എന്തു ഘടകമാണുള്ളതെന്നും പ്രതികള്‍ ഇതിലൂടെ എന്തു നേട്ടമുണ്ടാക്കിയെന്നും വിജിലന്‍സ് അറിയിക്കണം. അഴിമതി നിരോധന നിയമപ്രകാരം പ്രതികളുടെ ഭാഗത്തു നിന്ന് പെരുമാറ്റ ദൂഷ്യമുണ്ടോ എന്നതും വ്യക്തമാക്കണം. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതും തര്‍ക്ക വിഷയമാണ്.
വാട്ടര്‍ അഥോറിറ്റിയുടേതാണ് ഭൂമിയെന്ന് വിജിലന്‍സ് പറയുമ്പോള്‍ സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഭൂമിയാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഇതു സ്വകാര്യ വസ്തുവാണോ സര്‍ക്കാര്‍ വസ്തുവാണോ എന്ന് കോടതിക്കറിയേണ്ടതുണ്ട്. ഇതിനായി ചീഫ് സെക്രട്ടറിയും ജലവിഭവ വകുപ്പ് സെക്രട്ടറയും വെവ്വേറെ സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: