ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന വാക്ക് പീഡനം. എന്നാല്‍ എന്റെ സുഹൃത്തിനോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നിസ്സംഗതയോടെയുള്ള പ്രതികരണം ”ഇത് പുതിയതൊന്നുമല്ല. പണ്ടുമുതല്‍ നടക്കുന്നതാണ്” എന്നായിരുന്നു. ശരിയാണ്. എന്റെ ബാല്യകാലത്ത് പാടത്ത് പുല്ലുപറിക്കുന്നവരുടെ ഗോസിപ്പു കേള്‍ക്കാന്‍ ഞാന്‍ പോയി വരമ്പത്ത് ഇരിക്കുമായിരുന്നു. അന്ന് അവര്‍ പറഞ്ഞ ഒരു കഥ എന്റെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്. ഒരച്ഛന് തന്റെ മകളെ വെപ്പാട്ടിയാക്കിയ കഥ. നാട്ടുകാര്‍ അയാളെ കുറ്റപ്പെടുത്തിയപ്പോള്‍ അയാള്‍ പറഞ്ഞത് ”ഞാന്‍ വച്ച വാഴയുടെ കുല ഞാനല്ലാതെ മറ്റാരാണ് വേട്ടേണ്ടത്” എന്നായിരുന്നത്രെ.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം 10818 പീഡന കേസുകളുണ്ടായി. സാക്ഷരത ഇന്ന് നെറ്റ് സാക്ഷരതയും മൊബൈല്‍ സാക്ഷരതയും എല്ലാമായി മാറിയപ്പോള്‍ ലൈംഗികാസ്വാദനത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാട്ടി പുരുഷന്മാര് പ്രായഭേദമെന്യേ സ്ത്രീയെ വശീകരിക്കുകയും പീഡിപ്പിക്കുകയും മറ്റും ചെയ്യുന്നു. 2000-ാമാണ്ടിലെ പഠനപ്രകാരം 24 ശതമാനം പെണ്‍കുട്ടികള്‍ക്കും പൊതുസ്ഥലങ്ങളില്‍ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നിട്ടുണ്ട്.
പുരുഷന്മാര് ഇങ്ങനെ ഞരമ്പുരോഗികളായി മാറിയാല്‍ കേരളത്തിന്റെ ഗതി സര്‍വനാശത്തിലേക്കാണെന്ന് ജസ്റ്റിസ് ശ്രീദേവി പറയുന്നു. മദ്യവും മയക്കുമരുന്നും ലൈംഗിക സിഡികളും പുരുഷനില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയും പോഷിപ്പിക്കുന്നു. ഇതുമൂലം പുരുഷന്മാര് ലൈംഗിക മനോരോഗികളായി മാറുന്നു. സോഷ്യല്‍ മീഡിയ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നില്ലെന്നും ശ്രീദേവി ആരോപിക്കുന്നു.
പെണ്‍കുട്ടികളുടെ നഗ്നത പ്രദര്‍ശിപ്പിച്ചുള്ള വേഷവിധാനവും ലൈംഗികോത്തേജകമാണ്. ഇപ്പോള്‍ ലെഗ്ഗിന്‍സ് ധരിച്ച പെണ്‍കുട്ടികളെ വിമാനത്തില്‍ കയറ്റുന്നില്ലത്രെ. ഇന്ന് പോര്‍ണോഗ്രാഫിയില്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രായം കുറഞ്ഞവരുമായി ലൈംഗികബന്ധത്തില്‍ ഏര്പ്പെടുന്നതവരുടെയും പ്രായം കുറയുമെന്ന ഒരു അന്ധവിശ്വാസം നിലവിലുള്ളതായി മനഃശാസ്ത്രജ്ഞര്‍ പറയുന്നു.
പീഡനങ്ങള്‍ ഇങ്ങനെ പെരുകുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. മാധ്യമങ്ങള്‍ നല്കുന്ന നല്ല സന്ദേശങ്ങളല്ല, നിഷേധാത്മക സന്ദേശങ്ങളാണ് സമൂഹം ഉള്‍ക്കൊള്ളുന്നത്. ഇത് ശരിയാകാനേ സാധ്യതയുള്ളൂ. പണ്ട് ഇംഗ്ലണ്ടില്‍ ആത്മഹത്യകള്‍ കൂടിയപ്പോള്‍ ആത്മഹത്യാ റിപ്പോര്‍ട്ടുകള്‍ പത്രത്തിന്റെ ഉള്‍പ്പേജിലേക്ക് മാറ്റുകയും അതോടെ ആത്മഹത്യകള്‍ കുറയുകയും ചെയ്തുവത്രെ. ഇന്ന് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മൊബൈലുകളും എല്ലാം ലൈംഗിക കേന്ദ്രീകൃതമാകുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും (ശിശുക്കള്‍ക്കും) വരെ ലൈംഗികാക്രമണം നേരിടേണ്ടിവരുന്നു.
സെക്സ് ജൈവിക ചോദനയാകുമ്പോള്‍ രക്തബന്ധം പരിഗണിക്കപ്പെടാതെ സന്മാര്ഗ്ഗ ബോധത്തിന്റെ അതിര്‍വരമ്പുകള്‍ ശോഷിച്ചുവരുന്നു. ടിവിയിലും സീരിയലുകളിലും അടങ്ങിയിരിക്കുന്ന സന്ദേശം പലപ്പോഴും പ്രേമവും ലൈംഗികതയും ആണ്.
യുഎന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മനഃശാസ്ത്രജ്ഞനായ ഡോ. എസ്.ഡി. സിംഗ് ടോര്‍ച്ചര്‍ പ്രിവെന്‍ഷന്‍ സെന്റര്‍ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. അന്ന് വളരെയധികം വീടുകള്‍ സന്ദര്‍ശിക്കുകയും പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്തിരുന്നു. അക്കാലത്തും അവര്‍ ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് സിംഗ് പറയുന്നു. 10,000 കുട്ടികളുമായി സംവദിച്ചപ്പോള്‍ 24 ശതമാനം പെണ്‍കുട്ടികളും പറഞ്ഞത് അവര്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാക്രമണങ്ങളെപ്പറ്റിയാണത്രെ.
സാക്ഷര കേരളത്തില്‍ നെറ്റ്-മൊബൈല്‍ സാക്ഷരതയുമുണ്ട്. വീഡിയോ പാര്‍ലറുകളും പോര്‍ണോഗ്രാഫി പ്രദര്‍ശിപ്പിക്കുന്ന പാര്‍ലറുകളും സമൃദ്ധമാണ്. മലയാളിയുടെ പ്രത്യേകത അയാള്‍ ഏതറിവിന്റെയും നിഷേധാത്മക വശമാണ് എടുക്കുക എന്നതാണ്. നമ്മുടെ സാമൂഹിക വളര്‍ച്ചയ്ക്ക് സമാന്തരമായി നെറ്റിലും സോഷ്യല്‍ മീഡിയയിലും ഏറ്റവും അധികം പ്രചരിക്കുന്നത് പീഡന കഥകളാണ്.
ക്രൈസ്തവ പാതിരി കൊച്ചുപെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി അവള് പ്രസവിച്ചപ്പോള്‍ കുട്ടിയെ അനാഥാലയത്തിന് കൈമാറുന്നു. വിവാഹബന്ധം അനുവദിക്കാത്ത കത്തോലിക്കാ പുരോഹിതന്മാരില് ചിലര്‍ കന്യാസ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തുന്നു എന്നത് ഇന്ന് വാര്‍ത്ത പോലുമല്ല. മദ്രസ്സകളിലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നു. ഇപ്പോള്‍ വികസിക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗികത ആണ്‍കുട്ടികളുടെ ജീവിതവും തകര്‍ക്കുന്നു. മദ്യം, മയക്കുമരുന്ന്, പൈങ്കിളി സീരിയലുകള്‍ എല്ലാം ചിലരിലെങ്കിലും ‘ഇങ്ങനെയും ആകാം’ എന്ന ചിന്ത വളരാന്‍ ഇടയാക്കുന്നു.
മനോരോഗ ചികിത്സക്ക് പേരുകേട്ട എറണാകുളത്തെ നായേഴ്സ് ഹോസ്പിറ്റലിന്റെ ഉടമ ഡോ. ചന്ദ്രശേഖരന് നായരും പറയുന്നത് ഇന്ന് മൂല്യച്യുതി അനുഭവിക്കുന്ന കേരളസമൂഹം സെക്സഡിറ്റഡ് ആണെന്നാണ്. മൊബൈലില്‍ മുതല്‍ എല്ലായിടത്തും പോര്‍ണോഗ്രാഫിയുടെ കടന്നുകയറ്റമാണ്. സ്വന്തം മൊബൈലുകളില്‍ ലൈംഗിക ചിത്രങ്ങള്‍ കാണുന്ന ചില ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും ലൈംഗികാതിക്രമകാരികളാണ്. ഡോ. നായര്‍ പറയുന്നത് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉറങ്ങിക്കിടക്കുന്ന ലൈംഗികചോദനയെ ഉണര്‍ത്തുന്നുവെന്നാണ്.
കേരളമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അമിതമായി അഭിരമിക്കുന്ന ‘ഓവര്‍ എക്സ്പോസ്ഡ്’ ജനവിഭാഗമാണ്. ഇന്റര്‍നെറ്റ് കണക്ഷന് ഇന്ന് വിപുലമാണ്. ഇന്റര്‍നെറ്റ് പാര്‍ലറുകളും രണ്ടു മൊബൈല്‍ എങ്കിലും കൊണ്ടുനടക്കുന്നവരാണ് കുട്ടികള്‍-ഒന്നു ഫോണ്‍ ചെയ്യാനും മറ്റൊന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് വശീകരിക്കാനും.
ഇതാണോ സാക്ഷരതയുടെ അന്തിമഫലം? ഇന്ന് വൃദ്ധന്മാര്‍ക്കുവരെ നെറ്റ് സാക്ഷരതയുണ്ട്. സോഷ്യല്‍ മീഡിയ വികസനം സമൂഹത്തിന് ഗുണമോ ദോഷമോ എന്ന് ചര്‍ച്ചചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ക്കൂടി കാണുന്ന ലൈംഗിക പ്രചോദന ദൃശ്യങ്ങള്‍ കൊച്ചുകുട്ടികളെപ്പോലും അത് അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഗാനഗന്ധര്വന് യേശുദാസ് മുതല്‍ സാധാരണക്കാര്‍വരെ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നുണ്ട്. അവര്‍ ദേഹം കൂടുതല്‍ കാണിക്കുന്നത് ലൈംഗികോദ്ദീപകമാണത്രെ. എന്‍ആര്‍ഐ പെണ്‍കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നത് സാധാരണയാണ്. മിനി സ്കര്‍ട്ട്, ലഗ്ഗിന്‍സ് മുതലായവ ധരിച്ച് പുറത്തിറങ്ങി വിലസുമ്പോള്‍, ലൈംഗികത മാത്രം ഉള്ളില്‍ കൊണ്ടുനടക്കുന്ന കേരളത്തിലെ ചില പുരുഷന്മാര്ക്ക് വഴിപിഴയ്ക്കുന്നു. ഇന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ആണ്‍കുട്ടികള്‍ മാത്രമല്ല. എന്റെ സുഹൃത്ത് സുചിത്ര പറയുന്നത് കേരള സമൂഹം യാഥാസ്ഥിതികരാണെന്നാണ്. ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ പെണ്‍കുട്ടികളെ മാത്രമല്ല, വീട്ടമ്മമാരെപ്പോലും പ്രലോഭിപ്പിച്ച് സദാചാരവിരുദ്ധരാക്കുന്നു. ഫേസ്ബുക്കില്‍ പരിചയപ്പെട്ടവരുമായി പ്രേമിച്ച് വീടുവിടുന്ന കുട്ടികള്‍ ഇന്ന് സാധാരണയാണ്. ഫേസ്ബുക്ക് പ്രേമം യഥാര്‍ത്ഥമാണോ വെറും വാചകമടിയാണോ എന്നുപോലും ചിന്തിക്കാതെ, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവന്റെകൂടെ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളുമുണ്ട്.
നാം ചര്‍ച്ചചെയ്യേണ്ടത് കുടുംബം ഉള്‍പ്പെടെ സകലമേഖലകളിലും നിറഞ്ഞാടുന്ന ആണ്കോയ്മയെക്കുറിച്ചാണ്. വോട്ടവകാശത്തില്‍ പോലും സ്ത്രീകള്‍ക്ക് തുല്യതയില്ല. കുടുംബങ്ങളില്‍ ആഭിജാത്യം എന്നാല്‍ വിവക്ഷ ആണ്‍കോയ്മ എന്നാണ്. പൊതുവഴിയും രാത്രിയും സ്ത്രീകള്‍ക്ക് അന്യമാണ്.
ദല്‍ഹിയില്‍ ‘നിര്‍ഭയ’ ലൈംഗികാക്രമണ വിധേയമായി കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ ‘പോസ്കോ’ നിയമം നിലവിലുണ്ട്. വാസ്തവത്തില്‍ സാക്ഷരതയും വിദ്യാഭ്യാസവും മാനസിക വികസനത്തിനും, സ്ത്രീകളെ സഹജീവികളായി കാണാനുമാണ് ഉപകരിക്കേണ്ടത്.
പീഡനം എന്ന വാക്ക് എന്ന് മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകും? പീഡനവാര്‍ത്തകള്‍ കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും പീഡനം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: