തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 769.62 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു.
ഈ മാസം 21 ന് കേന്ദ്രാനുമതി ലഭിച്ച 54 നഗരസഭകളുടെ 363.69 കോടി രൂപയുടെ പദ്ധതിയും കൂടി ചേര്‍ത്താണിത്. ഇതുപ്രകാരം സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ 25,654 വീടുകളുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അയ്യായിരത്തോളം ഭവനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഭവനരഹിതര്‍ക്ക് വീടുനിര്‍മിക്കുന്നതിന് മൂന്നു ലക്ഷം രൂപ അനുവദിക്കുന്ന ഗുണഭോക്തൃ കേന്ദ്രീകൃത നിര്‍മാണം എന്ന പദ്ധതി ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍ക്ക് അനുമതി.
നടപ്പു സാമ്പത്തികവര്‍ഷം നഗരപ്രദേശത്തെ ഭവനരഹിതര്‍ക്കായി 25000 വീടുകള്‍ എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. ഈ മാസം അനുമതി ലഭിച്ച പദ്ധതികള്‍ കൂടി ചേര്‍ത്ത് ഈ ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം നഗരപ്രദേശത്തെ ഭവനരഹിതര്‍ക്കായി 20,000 വീടുകളാണ് ലക്ഷ്യം.
ഇതുവഴി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നഗരപ്രദേശത്തെ ഒരു സെന്റ് ഭൂമിയെങ്കിലുമുള്ള ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കായി ലൈഫ് – സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഷെല്‍ട്ടര്‍ സംവിധാനവുമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: