കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് സ്കൂള്‍ മൈതാനിയില്‍ ഇന്നലെ ഹെലിക്കോപ്ടര്‍ ഉയര്‍ത്താനുള്ള ശ്രമം വിഫലമായി. നൂറുകണക്കിന് ആളുകള്‍ കാഞ്ഞിരപ്പള്ളി സ്വദേശി സദാശിവന് നിര്‍മിച്ച ഹെലിക്കോപ്ടര്‍ ഉയരുന്നത് കാണാനെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുള്ളവര്‍ ആകാംഷയോടെ കാത്തിരുന്നെങ്കിലും ഹെലികോപ്ടര്‍ ഉയര്‍ന്നില്ല. കണ്‍ട്രോളിങ് സിസ്റ്റം ക്രമീകരിച്ചതിനു ശേഷം സമീപദിവസം തന്നെ ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സദാശിവന്.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ ന്യൂ ഇന്ത്യ ലെയ്ത്ത് വര്‍ക്ക്ഷോപ്പ് നടത്തുന്ന ഡി. സദാശിവ(54)നാണ് കോപ്ടര്‍ നിര്‍മ്മിച്ചത്. മാരുതിയുടെ എന്‍ജിനാണ് കോപ്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഹെലിക്കോപ്ടര്‍ സ്കൂളിന് സമര്‍പ്പിച്ചു. സ്വന്തം ആശയത്തില്‍ മനോഹരമായ ഹെലികോപ്ടര്‍ നിര്‍മ്മിച്ച സദാശിവന് സ്കൂളിന്റെ വകയായി പുരസ്കാരവും ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മാനിച്ചു.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. ഡെന്നിസ് നെടുംപതാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഹെലിക്കോപ്ടര്‍ നിര്‍മ്മാണം ആരംഭിച്ചത്. കാളവണ്ടിയും, കാറ്റാടി യന്ത്രവും കൗതക കാഴ്ച്ചയായി മാറിയ വിദ്യാലയ മുറ്റത്ത് ഹെലിക്കോപ്ടറും വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. രണ്ടുപേര്‍ക്ക് കയറാവുന്ന ഹെലിക്കോപ്റ്റര്‍ കാണികള്‍ക്ക് കൗതുകവും ആവേശവും പകര്‍ന്നു. മാരുതി കാറിന്റെ എന്‍ജിനും, വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റിഡക്ഷന്‍ ഗിയറും, മുന്‍വശത്തും, വശങ്ങളിലും ആപ്പെ ഓട്ടോറിക്ഷായുടെ ചില്ലുകളും ഉപയോഗിച്ചാണ് ഹെലിക്കോപ്ടര്‍ തയ്യാറാക്കിയത്.
ഇരുമ്പ് തകിട് ഉപയോഗിച്ച് ബോഡി നിര്‍മ്മിച്ച് ചുവപ്പ് കളര്‍ നല്കി. പ്രൊപ്പല്ലറുകളും അദ്ദേഹം തനിയെ നിര്‍മ്മിച്ചു. ഇരുമ്പു ഫ്രെയ്മില് അലുമിനിയം തകിടു പൊതിഞ്ഞാണ് മുകളിലെ ലീഫുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് സ്കൂളില്‍ ഭൂഗോളവും, വിന്‍ഡ് മില്ലും സദാശിവന് നിര്‍മ്മിച്ചു നല്‍കിയിരുന്നു. സ്കൂള്‍ മനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, വൈസ് പ്രിന്‍സിപ്പള്‍ മനു കിളികൊത്തിപ്പാറ, ഫാ. നിവിന്‍ തകിടിപുറം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: