മട്ടാഞ്ചേരി: രണ്ട് രാജ്യങ്ങളിലെ ഫുട്ബോള്‍ കാരണവര്‍മാരുടെ കണ്ടുമുട്ടലിന് ചൊവാഴ്ച ഫോര്‍ട്ടുകൊച്ചി സാക്ഷിയായി. ഇന്ത്യയിലെ മുതിര്‍ന്ന ഫുട്ബോള്‍ പരിശീലകന്മാരിലൊരാളായ കൊച്ചിയിലെ റൂഫസ് ഡിസൂസയും ലണ്ടനില്‍ നിന്നും മുന്‍കാല ഇംഗ്ലണ്ട് ദേശീയ താരമായ ജോണ്‍ കിഡ്സുമാണ് കണ്ടുമുട്ടിയത്.
ഫുട്ബോള്‍ പരിശിലനത്തിന്റെ രീതികളും അടവുകളും ഇവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. റൂഫസ് ഡിസൂസയെ കുറിച്ച് ബിബിസി തയാറാക്കിയ ഹ്രസ്വചിത്രം ലണ്ടനില്‍ നിന്നും കണ്ടതോടെയാണ് നവതിയിലേക്ക് കടക്കുമ്പോഴും ഇന്നും ഊര്‍ജസ്വലനായി പുതുതലമുറക്ക് പരിശീലനം നല്കുന്ന ഡിസൂസയെ നേരിട്ട് കാണണമെന്ന മോഹം ജോണ്‍ കിഡിന് ഉടലെടുത്തത്. അദ്ധ്യാപകനായി വിരമിച്ച ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയാണ് ജോണ്‍.
ഒരാഴ്ച കൊച്ചിയില്‍ തങ്ങി പ്രായം തളര്‍ത്താത്ത മനസിന്റെ ഉടമയായ ഡിസൂസയുടെ പരിശീലന മികവ് കണ്ടറിയുവാനും പറ്റിയാല്‍ ഡിസൂസയെ കുറിച്ച് ആ പുസ്തകമെഴുതണമെന്നതുമാണ് ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഓടി പരിശീലനവും, വ്യായാമം ചെയ്യുന്ന ഡിസൂസ ഒരു അത്ഭുതമെന്നാണ് ജോണിന്റെ വാദം. പ്രായം ഒന്നിനും ഒരു തടസമല്ലെന്നതിന്റെ ദൃഷ്ടാന്തമാണത്രെ റൂഫസ് ഡിസൂസയെന്നു അദ്ദേഹം പറഞ്ഞു.
ഫുട്ബോളിലും, ഹോക്കിയിലും ഒരുപോലെ ഡിസൂസ പരിശീലനം നല്‍കുന്നതും അപാരമായ കഴിവാണെന്ന് ജോണ്‍ പറയുന്നു. ഞായറാഴ്ച ജോണ്‍ നാട്ടിലേക്ക് മടങ്ങും. കൊച്ചിക്കാരുടെ ഫുട്ബോള്‍ പ്രേമം ഇന്ത്യന്‍ സൂപ്പര്‍ ലീഗോടെ ലോകം അറിഞ്ഞുവെന്നും ജോണ്‍ കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: